കോട്ടയം: ഈരാറ്റുപേട്ട തെക്കേക്കരയിൽ തെരുവുനായയുടെ ആക്രമണത്തിൽ ഒൻപത് പേർക്ക് പരിക്ക്. കുട്ടികളടക്കം ഒൻപത് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആക്രമണത്തെ തുടർന്ന് നായയെ നാട്ടുകാർ തല്ലിക്കൊന്നു. ചത്ത നായയെ പേവിഷ ബാധ പരിശോധനക്കായി തിരുവല്ലയിലേക്ക് കൊണ്ടുപോയി.
ഇന്ന് രാവിലെയാണ് തെക്കേക്കര ആനിപ്പടിയിൽ നായയുടെ അക്രമണം ഉണ്ടായത്. അഞ്ച് വയസിൽ താഴെയുള്ള രണ്ട് കുട്ടികൾക്കടക്കം കടിയേറ്റു. നായയെ മുൻപ് ഈ ഭാഗത്ത് കണ്ടിട്ടില്ലെന്ന് കൗൺസിലർ അൻസർ പറഞ്ഞു. ആനിപടി കലുങ്ക് ഭാഗം മുതൽ മന്തക്കവല വരെയുളള ഭാഗത്താണ് നായ ആക്രമണം നടത്തിയത്.
കിണറ്റും മൂട്ടിൽ ജുനൈദ് (39), തൂങ്ങംപറമ്പിൽ മാഹിൻ (20), വെളുത്തേരു വീട്ടിൽ കൈഫ് (36) , പുളിഞ്ഞൊട്ടിയിൽ അമൽ (20), സഫ മറിയം (9), മുഷ്‌താഖ് (4), തമിഴ് നാട് സ്വദേശിയായ മുത്തു രാജ് (45), അമ്മു (3) , ദിവ്യ (19) എന്നിവർക്കാണ് പരിക്കേറ്റത്. നായയുടെ കടിയേറ്റവരെ ആദ്യം ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് കുത്തിവയ്പ്പ് നല്‍കി.