കാസർകോട് : പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം തടയാന്‍ അഭിഭാഷകർക്കായി സർക്കാർ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 88 ലക്ഷം. ഒടുവില്‍ സിബിഐ എത്തി അന്വേഷിച്ചപ്പോള്‍ സിപിഎമ്മിന്‍റെ മുന്‍ എംഎല്‍എയടക്കം പ്രതിപ്പട്ടികയില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഇറക്കുമതി അഭിഭാഷകര്‍ക്കായാണ് സര്‍ക്കാര്‍ ഇത്രയും തുക പൊടിച്ചത്. എന്തിനുവേണ്ടിയായിരുന്നു സര്‍ക്കാര്‍ വന്‍തുക ചെലവഴിച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്.
കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നല്‍കിയ ഹർജിക്കെതിരെ സര്‍ക്കാരിനുവേണ്ടി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ വാദിക്കാനാണ് മുതിര്‍ന്ന അഭിഭാഷകരെ രംഗത്തിറക്കിയത്. ഒടുക്കം അഞ്ച് സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റുചെയ്യുകയും മുന്‍ ഉദുമ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു.
Also read: Periya Murder Case: പെരിയ ഇരട്ടക്കൊല; കൃത്യത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
സോളിസിറ്റര്‍ ജനറലായിരുന്ന സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറിന് 25 ലക്ഷം, മുതിര്‍ന്ന അഭിഭാഷകരായ മനീന്ദര്‍ സിങ്ങിന് 60 ലക്ഷം, മുതിര്‍ന്ന അഭിഭാഷകന്‍ പ്രഭാസ് ബജാജിന് മൂന്നുലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ ഹാജരാവാനാണ് ഇത്രയും വലിയ തുക ചിലവാക്കിയത്.
ഹൈക്കോടതി സിംഗിള്‍ ബഞ്ചിലും തുടര്‍ന്ന് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയപ്പോള്‍ ഡിവിഷന്‍ ബഞ്ചിലും കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ക്കായി ഹാജരായത് മുന്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി ആസഫലിയായിരുന്നു. പ്രതിഫലം പറ്റാതെയാണ് രാജ്യത്തെ തന്നെ അറിയപ്പെടുന്ന മുതിര്‍ന്ന അഭിഭാഷകരോടുവാദിച്ച് ഡിവിഷന്‍ ബഞ്ചില്‍ നിന്ന് ആസഫലി അനുകൂല വിധി നേടിയെടുത്തത്.