കാസര്‍കോട്: കൊവിഡ് കാലത്തെ വിരസതയകറ്റാന്‍ ഛായക്കൂട്ടുകളുമായി ചേർന്ന ചങ്ങാത്തം കാഞ്ഞങ്ങാട് വെള്ളിക്കോത്തെ പി പി കുഞ്ഞികൃഷ്ണന്‍ നായരെ ഇരുത്തം വന്ന ചിത്രകാരനാക്കി മാറ്റി. ആധാരമെഴുത്ത് തൊഴിലിന് ലോക്ക് വീണതോടെ സമയം കളയാനായി വരച്ചു തുടങ്ങിയെങ്കിലും ചിത്രം വര കാര്യമായതോടെ ഇതിനകം നാല്‍പ്പതോളം ചിത്രങ്ങള്‍ കുഞ്ഞികൃഷ്ണന്‍ വരച്ചു തീര്‍ത്തു.
പെയിന്‍റിങ് രീതികളൊന്നും കുഞ്ഞികൃഷ്ണന് വശമില്ലെങ്കിലും ആധാരമെഴുത്തുകാരന്‍റെ കൈകളില്‍ പേന മാത്രമല്ല ബ്രഷും വഴങ്ങുമെന്ന് തെളിയിക്കുന്നതാണ് കുഞ്ഞികൃഷ്ണന്‍റെ ചിത്രങ്ങളെല്ലാം. അക്രിലിക്കും എണ്ണച്ഛായവും പെയിന്‍റിങ് മാധ്യമമേതായാലും കുഞ്ഞികൃഷ്ണന്‍റെ കാന്‍വാസില്‍ മനോഹര ചിത്രങ്ങളാണ് പിറവിയെടുക്കുന്നത്. മരിച്ച് പോയ അമ്മയുടെ ചിത്രം വരച്ചു കൊണ്ടായിരുന്നു തുടക്കം. തുടർന്ന് വീടിന്‍റെ ചുമരില്‍ മയിലിനെയും കഥകളിയും വരച്ചതോടെ കുടുംബത്തിന്‍റെ പ്രോത്സാഹനം ലഭിച്ചു. പിന്നീട് ചിത്രം വര ക്യാന്‍വാസിലേക്ക് മാറി. കഥകളി രൂപങ്ങളും പ്രശസ്തരായ കലാകാരൻമാരും സാഹിത്യകാരന്മാരും രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളുമൊക്കെ കുഞ്ഞികൃഷ്ണന്‍റെ വരകളിലുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയാല്‍ കാഞ്ഞങ്ങാട്ടെ ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറിയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.