കണ്ണൂര്‍: തളിപ്പറമ്പ് കാഞ്ഞിരങ്ങാട് അഭിഭാഷകന്‍റെ വീട്ടില്‍ മോഷണം നടത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി. പട്ടുവം കാവുങ്കലിലെ ബിജു ഡേവിഡി(45)നെയാണ് തളിപ്പറമ്പ് എസ്ഐ കെ.പി.ഷൈനിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. അഭിഭാഷകനായ പി.അശോകന്‍റെ വീട്ടില്‍ നിന്നും ഈ മാസം അഞ്ചിനായിരുന്നു രണ്ട് പവന്‍റെ സ്വര്‍ണവളകളും 7000 രൂപയും കവര്‍ച്ച ചെയ്‌തത്.
കഴിഞ്ഞ അഞ്ചിന് അശോകനും കുടുംബവും പുറത്തുപോയ സമയത്തായിരുന്നു മോഷണം. തിരിച്ചുവന്ന ശേഷം മുകളിലെ നിലയിലുള്ള മേശ പരിശോധിച്ചപ്പോഴാണ് ഓരോ പവന്‍ തൂക്കമുള്ള രണ്ട് വളകളും കവറിലിട്ട് സൂക്ഷിച്ച പണവും മോഷണം പോയതായി കണ്ടത്. മോഷണത്തിനിടെ വാതിലുകളോ ജനാലകളോ തകർത്തിരുന്നില്ല. അതിനാല്‍ വീടുമായി പരിചയമുള്ളയാളാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലായിരുന്നു അന്വേഷണം. രണ്ട് മാസം മുമ്പ് ഈ വീട്ടിൽ പെയിന്‍റിങ് ജോലി ചെയ്‌തിരുന്ന ബിജു, വീട്ടുകാർ വീടിന്‍റെ താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലവും മറ്റും നേരത്തെ മനസിലാക്കി വെച്ചിരുന്നു. തുടർന്നാണ് ഇയാൾ കവർച്ച നടത്തിയതെന്ന് പൊലീസ് വിശദമാക്കി.