കണ്ണൂർ: തലശ്ശേരി എം.ജി റോഡിലെ ഷോപ്പിങ് കോംപ്ളക്സ് പരിസരത്ത് വച്ച് മുഖത്ത് മുളകുപൊടി വിതറി എട്ട് ലക്ഷം കവര്‍ന്ന കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. കണ്ണൂര്‍ വാരം വലിയന്നൂർ സ്വദേശി റുഖിയാ മൻസിലിൽ അഫ്സൽ (27) ആണ് പിടിയിലായത്. തലശേരി പൊലീസാണ് പ്രതിയെ പിടികൂടിയത്.
പണം തട്ടിയ ശേഷം തലശ്ശേരിയിൽ നിന്നും മുങ്ങിയ പ്രതിയുടെ മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വയനാട്ടില്‍ നിന്ന് പിടികൂടിയത്. സംഭവത്തിൽ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു.
കഴിഞ്ഞ മാസം 16നാണ് നഗരമധ്യത്തില്‍ കവര്‍ച്ച നടന്നത്. പഴയ ബസ് സ്റ്റാന്‍ഡിലെ സഹകരണ ബാങ്കില്‍ പണയം വച്ചിരുന്ന സ്വര്‍ണാഭരണങ്ങളെടുക്കാനായി എത്തിയവരുടെ എട്ട് ലക്ഷം രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. സ്വര്ണമെടുക്കാനായാണ് പരാതിക്കാരനായ ധര്‍മ്മടം സ്വദേശി റഹീസും തോട്ടുമ്മല്‍ സ്വദേശി മുഹമ്മദലിയും കണ്ണൂര്‍ സ്വദേശി നൂറു തങ്ങളും തലശേരിയിലെത്തിയത്. ചക്കരക്കല്ലിലെ ജ്വല്ലറിയില്‍ നിന്നാണ് പണയാഭരണമെടുക്കാനുള്ള തുക ഇവര്‍ക്ക് നല്‍കിയത്. ജ്വല്ലറി ജീവനക്കാരനും ഇവരോടൊപ്പുണ്ടായിരുന്നു.
മുഹമ്മദലിയേയും ജ്വല്ലറി ജീവനക്കാരനെയും കാറിലിരുത്തിയ ശേഷം റഹീസും നൂറു തങ്ങളും ഒന്നാം നിലയിലുള്ള ബാങ്കിലേക്ക് സ്റ്റെപ്പ് കയറവെ നൂറു തങ്ങളും മറ്റ് രണ്ട് പേരും ചേര്‍ന്ന് റഹീസിന്റെ മുഖത്ത് മുളകുപൊടി വിതറി പണം കവരുകയായിരുന്നു.
പണം കവര്‍ന്ന സംഘത്തിലെ ഒരാൾ പോസ്റ്റ് ഓഫീസ് റോഡിലൂടെ പണകെട്ടും കൈയില്‍ പിടിച്ച് വേഗത്തില്‍ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ സമീപമുള്ള കടയിലെ സി.സി.ടി.വി.യിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. കേസിലെ രണ്ട് പ്രതികൾ ഇനിയും പിടിയിലാവാനുണ്ട്.