കണ്ണൂർ: കര്‍ണ്ണാടകയില്‍ ഇരട്ടക്കൊലപാതകം നടത്തി മുങ്ങിയ പ്രതി കണ്ണൂർ തളിപ്പറമ്പിൽ പിടിയിലായി. ഇലക്ട്രിക്കല്‍ ഷോപ്പില്‍ നിന്നും അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച നടത്തിയ കേസിലാണ് കര്‍ണ്ണാടക ഹുബ്‌ളി ഹുന്‍സൂര്‍ ഫസ്റ്റ് ഹൊനഗോഡു നല്ലൂര്‍നാല പക്ഷിരാജപുര സ്വദേശി മഞ്ജുനാഥിനെ (30) തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
2013 ജനുവരിയിൽ കര്‍ണ്ണാടക വാട്ടര്‍ റിസോഴ്‌സ് വകുപ്പില്‍ നിന്ന് വിരമിച്ച എഞ്ചിനീയര്‍ വെങ്കിടേഷ്(70), ഭാര്യ കാമാക്ഷിയമ്മ(63) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മഞ്ജുനാഥ്. ഒളിവിലായിരുന്ന പ്രതിയെ 2013 ഫെബ്രുവരി അഞ്ചിനാണ് മൈസൂര്‍ റൂറല്‍ ഡിവൈഎസ്പി ടി.സിദ്ധപ്പയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കര്‍ണ്ണാടക പൊലീസ് ഇയാളെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇയാൾ തളിപ്പറമ്പില്‍ അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ സേലം, കര്‍ണ്ണാടകയുലെ ചിത്രദുര്‍ഗ, ബെല്‍ഗാം, ഹസന്‍, തുംകൂര്‍, ആന്ധ്രയിലെ കടപ്പ, നെല്ലൂര്‍, യെരഗുണ്ടല, അനന്തപ്പൂര്‍ എന്നിവിടങ്ങളില്‍ നിരവധി കവര്‍ച്ച കേസുകളിലും കൊലപാതക ശ്രമങ്ങളിലും പ്രതിയാണ് മഞ്ജുനാഥ്.
തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപത്തെ മലബാര്‍ ട്രേഡേഴ്‌സിലാണ് മഞ്ജുനാഥിൻ്റെ നേതൃത്വത്തില്‍ കവര്‍ച്ച നടന്നത്. മൂന്ന് മാസം മുമ്പാണ് കവര്‍ച്ച ശ്രദ്ധയില്‍ പെട്ടത്. സ്റ്റോക്കില്‍ വന്‍തോതില്‍ സാധനങ്ങള്‍ കുറഞ്ഞത് മനസിലാക്കിയ ഉടമ നിരീക്ഷണം നടത്തുകയായിരുന്നു. കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെ രണ്ടു പേര്‍ ഷട്ടര്‍ ഉയര്‍ത്തി അകത്തു കടന്ന് ചാക്കുകളിലാക്കി സാധനങ്ങള്‍ കടത്തിയ സിസിടിവി ദൃശ്യം കണ്ടതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യം പരിശോധിച്ചാണ് പൊലീസ് തിങ്കളാഴ്ച്ച രാത്രി തന്നെ മുഖ്യ പ്രതിയെ പിടികൂടിയത്.
ഇരട്ടക്കൊലപാതക കേസില്‍ 10 വര്‍ഷക്കാലത്തേക്ക് ശിക്ഷിച്ച മഞ്ജുനാഥിനെ മൈസൂര്‍ പൊലീസിന് കൈമാറുമെന്ന് തളിപ്പറമ്പ് പൊലീസ് വ്യക്തമാക്കി.