കണ്ണൂർ: തളിപ്പറമ്പ് നഗരത്തിലെ തട്ടുകടകള്‍ നഗരസഭാ ആരോഗ്യ വിഭാഗം അധികൃതർ പൊളിച്ചു നീക്കി. വ്യാപാരി സംഘടനകൾ നേരത്തെ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ദേശീയപാതയിൽ തളിപ്പറമ്പ് ട്രാഫിക് ഐലൻഡ്, ടെമ്പോ സ്റ്റാൻഡ് എന്നിവിടങ്ങളിലെ തട്ടുകടകളാണ് നഗരസഭാ ആരോഗ്യ വിഭാഗം നീക്കം ചെയ്തത്.
നേരത്തെ ഇവർക്കെതിരെ വ്യാപാരി സംഘടനകൾ തളിപ്പറമ്പ് നഗരസഭക്ക് പരാതി നൽകിയിരുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തട്ടുകടകൾ പ്രവർത്തിക്കുന്നതെന്നായിരുന്നു ഇവരുടെ പരാതി. ഇതേ തുടർന്നാണ് നഗരസഭാ അധികൃതർ നടപടികൾ ആരംഭിച്ചത്. അതേസമയം ഇവിടെ നിന്ന് ഒഴിപ്പിച്ച തട്ടുകടക്കാരുടെ പുനരധിവാസം സംബന്ധിച്ചും ആവശ്യമുയർന്നതായി തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ ടി.പി കൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.അബ്ദുറഹ്മാൻ, ബിജോ.പി.ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.