കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്‍റെ 'ഹൃദ്യം' പദ്ധതിയില്‍ കേരളത്തില്‍ ഇതുവരെ 6142 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. കണ്ണൂർ ജില്ലയിൽ 459 കേസുകൾ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അതിൽ 145 കുട്ടികളെ ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് തിരികെ എത്തിച്ചെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 'റിഥം 2020-ഹൃദയത്തോട് ചേർക്കാൻ ഒരു ദിനം' എന്ന പേരിൽ 'ഹൃദ്യം' പദ്ധതിയിലുൾപ്പെടുത്തി ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ സംഗമം കണ്ണൂർ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള 18 വയസുവരെയുള്ള കുട്ടികൾക്ക് ശസ്‌ത്രക്രിയ ഉൾപ്പെടെയുള്ള സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് 'ഹൃദ്യം'. 2017 ആഗസ്റ്റ് 23നാണ് ഹൃദ്യം പദ്ധതിയിൽ ആദ്യകേസ് രജിസ്റ്റർ ചെയ്‌തത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായ കേസുകൾക്ക് വെന്റിലേറ്ററും മറ്റ് അത്യാധുനിക സജ്ജീകരണങ്ങളുള്ള ആംബുലൻസ് സേവനങ്ങളും പദ്ധതിയുടെ ഭാഗമായി നല്‍കുന്നുണ്ട്. സ്വകാര്യ ആശുപതികൾ ഉൾപ്പെടെ എട്ട് ആശുപത്രികളിലാണ് ഇതുവരെ 'ഹൃദ്യം' മുഖേന കുട്ടികളെ ശസ്ത്രക്രിയക്ക് അയച്ചിട്ടുള്ളത്. ഇത് കൂടാതെ ചികിത്സ നേടിയ കുട്ടികളുടെ വിവരങ്ങളറിയാൻ ജില്ലയിലെ നഴ്സുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാ കുട്ടികളെയും നഴ്സുമാർ പ്രതിമാസം വീട്ടിലെത്തി പരിശോധിച്ച് രക്ഷിതാക്കൾക്കുളള മാർഗ നിർദേശങ്ങൾ നൽകി വരുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.