കണ്ണൂർ : പേരാവൂർ ആര്യപ്പറമ്പിൽ ജാർഖണ്ഡ് സ്വദേശിനി മംമ്ത കുമാരി (20) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകം തന്നെയെന്ന് വിദഗ്‌ധ പരിശോധനാഫലം.
തലച്ചോറിൽ രക്തം കട്ടപിടിച്ചതും വാരിയെല്ലിലെ പൊട്ടും കാലുകളിലെ ആഴത്തിലുള്ള മുറിവുമാണ് മരണത്തിന് കാരണമായത്. കേസിൽ യുവതിയോടൊപ്പം കഴിയുന്ന ആൺ സുഹൃത്തും ജാർഖണ്ഡ് സ്വദേശിയും എസ്റ്റേറ്റിലെ തൊഴിലാളിയുമായ യോഗീന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
also read: ആലപ്പുഴയില്‍ ഡോക്ടര്‍ക്ക് മർദ്ദനമേറ്റ സംഭവം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
പേരാവൂർ പൊലീസ് ഇയാൾക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. യോഗീന്ദ്രയുടെ നിരന്തരമുള്ള മർദനവും പീഡനവുമാണ് മംമ്തയുടെ മരണത്തിന് കാരണമായതെന്നാണ് നിഗമനം. ജാർഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശിനിയാണ് മംമ്ത കുമാരി.
യോഗീന്ദ്രയുമായി പ്രണയത്തിലായിരുന്ന മംമ്ത രണ്ടുമാസം മുൻപാണ് ആര്യപ്പറമ്പിലെത്തിയത്. തൊഴിലിടത്തിൽ നിന്ന് ഡെങ്കിപ്പനി ബാധിച്ച മംമ്ത കണ്ണൂർ ജില്ല മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാഴ്‌ചയിലധികം ചികിത്സയിൽ കഴിഞ്ഞിരുന്നു. ആദ്യം സ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് 320 വകുപ്പ് കൂടി ചേർക്കുകയായിരുന്നു.