കണ്ണൂർ: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയുമായി കലാ സ്‌നേഹികള്‍ രംഗത്ത്. ഓര്‍മയില്‍ എന്ന സിനിമയിൽ അഭിനയിച്ചവരും വഞ്ചിക്കപ്പെട്ടവരുമാണ് പരാതിയുമായെത്തിയത്.
സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്‌ദാനവുമായി പേരാവൂരില്‍ താമസിക്കുന്ന മനോജ് താഴെപുഴയില്‍, ഉരുവച്ചാലിലെ ചോതി രാജേഷ്, കോളയാട്ടെ മോദി രാജേഷ് എന്നിവര്‍ ഞങ്ങളെ പണം വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്നും സിനിമയുടെ മറവില്‍ ഇവര്‍ പല തെറ്റായ പ്രവര്‍ത്തനങ്ങളും നടത്തുന്നതായും പരാതിക്കാര്‍ ആരോപിച്ചു.
സിനിമാരംഗത്ത് പല പ്രമുഖരുമായും ബന്ധമുണ്ടെന്നും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഫോട്ടോകളും പത്ര വാര്‍ത്തകളും കാണിച്ച് പരാതിക്കാരെ വിശ്വസിപ്പിക്കുകയായിരുന്നു. ആദ്യം വടകരയിലും പിന്നീട് പേരാവൂര്‍, പെരളശ്ശേരി, ഇരിട്ടി, വേങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലും ഷൂട്ടിംഗ് നടത്തി. നടന്‍ ബോബന്‍ ആലുമൂടന്‍ ഉള്‍പ്പെടെയുള്ള പല ആര്‍ടിസ്റ്റുകളെയും കൊണ്ടുവന്നിരുന്നുവെന്നും പരാതിക്കാർ പറയുന്നു.
ബോബന്‍ ആലമൂടന്‍റെ മകളായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഒമ്പതോളം പെണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും ഇവര്‍ പണം കൈപ്പറ്റിയിട്ടുണ്ട്. പക്ഷെ സിനിമക്ക് കൃത്യമായ കഥയോ തിരക്കഥയോ മേക്കപ്പോ ഗാനങ്ങളോ ഒന്നും തന്നെയില്ലെന്ന് മനസിലാക്കിയപ്പോള്‍ അതിനെ കുറിച്ച് ചോദ്യം ചെയ്‌തപ്പോള്‍ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുകയായിരുന്നുവെന്നും പരാതിക്കാർ പറയുന്നു.
അഭിനയിപ്പിക്കുന്നതിനായി പലരില്‍ നിന്നും 25,000 മുതല്‍ തുക കൈപ്പറ്റിയിട്ടുണ്ട്. വഞ്ചിക്കപ്പെടുകയാണെന്ന് മനസ്സിലായപ്പോള്‍ ഈ തുക തിരിച്ചു ചോദിച്ചുവെങ്കിലും ഒഴിവ് കഴിവ് പറയുകയും ഇനിയും പണം തന്നാല്‍ മാത്രമെ പടം റിലീസാക്കാന്‍ കഴിയുകയുള്ളുമെന്നാണ് പറഞ്ഞതെന്നും ഇവർ പറയുന്നു. പരാതി കൊടുത്താല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പറഞ്ഞ് കുട്ടികളെ ഉൾപ്പടെ ഇവര്‍ ഫോണ്‍ വിളിച്ച് ഭീഷണി മുഴക്കുന്നതായും രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ കൂത്തുപറമ്പ് ഡി വൈഎസ്പിക്ക് ഇവർ പരാതി നല്‍കിയിട്ടുണ്ട്.
ALSO READ: കർണാടകയില്‍ ദുരഭിമാനക്കൊല;ദളിത് യുവാവിനെയും കാമുകിയെയും കെട്ടിയിട്ട് മർദിച്ച് കൊന്നു