ഇടുക്കി: മൂന്നാറിലെ ഹോം സ്റ്റേകളിലും റിസോർട്ടുകളിലും വിദേശ വിനോദ സഞ്ചാരികളുടെ ബുക്കിങ് നിർത്തിവെക്കുമെന്ന് മന്ത്രി എം.എം മണി. കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് മൂന്നാറിൽ നടന്ന അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഹോം സ്റ്റേകൾ പരിശോധിച്ച് പട്ടിക തയ്യാറാക്കാനും നിയമങ്ങൾ ലംഘിക്കുന്ന റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കുമെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
മൂന്നാറിൽ വിനോദ സഞ്ചാരത്തിന് നിരോധനമേർപ്പെടുത്തി. ആഭ്യന്തര ടൂറിസ്റ്റുകളെയും പ്രവേശിപ്പിക്കരുതെന്ന് ഹോട്ടലുകൾക്ക് നിർദേശം നൽകിയെന്ന് ഇടുക്കി ജില്ലാ കലക്‌ടർ പറഞ്ഞു. നിരോധനം ഈ മാസം അവസാനം വരെയാണ്. ടീ കൗണ്ടി മാനേജർക്ക് വീഴ്‌ച പറ്റിയോയെന്ന് അന്വേഷണം നടത്തും. മാനേജരെ കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകിയിട്ടില്ലെന്നും വിശദ റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കുമെന്നും കലക്‌ടർ പറഞ്ഞു. റൂട്ട് മാപ്പ് ഇന്ന് രാത്രി പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഞ്ചാരികൾ കൂടുതലെത്തുന്ന ആനച്ചാൽ, പള്ളി വാസൽ, ചിന്നക്കനാൽ എന്നിവിടങ്ങളിൽ ഇന്നും നാളെയുമായി അടിയന്തര യോഗം ചേരും. മൂന്നാർ മേഖലയിൽ ഊർജിത ബോധവൽകരണം നടത്തും. ജീപ്പ് സവാരികള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള വിനോദ സഞ്ചാരികൾക്ക് എല്ലാ സംരക്ഷണവും നൽകും. രോഗലക്ഷണങ്ങൾ ആർക്കെങ്കിലും കണ്ടാൽ ഉടൻ ആരോഗ്യ വകുപ്പ് പ്രവർത്തകരെ അറിയിക്കണമെന്നും അറിയിപ്പ്.
ആശങ്കയല്ല മുന്‍കരുതലാണ് ആവശ്യമെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. മൂന്നാറിലെത്തിയ ബ്രിട്ടീഷ് പൗരനായ വിദേശ വിനോദ സഞ്ചാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തര യോഗം ചേര്‍ന്നത്. തുടർന്ന് ഇയാൾ താമസിച്ചിരുന്ന മൂന്നാറിലെ കെടിഡിസി ടീ കൗണ്ടി അടച്ചു.
പ്രതിരോധ നടപടികളുടെ ഭാഗമായി ചിത്തിരപുരം പിഎച്ച്‌സിയില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. അതിര്‍ത്തി മേഖലകളില്‍ ആരോഗ്യവകുപ്പിന്‍റെ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. നിലവില്‍ താമസിച്ച് വരുന്ന സഞ്ചാരികള്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്‌ടർ എച്ച്. ദിനേശൻ വ്യക്തമാക്കി.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേകളിൽ എത്തുന്നവരെ സംബന്ധിച്ച് ആരോഗ്യവകുപ്പിന് വ്യക്തമായ വിവരങ്ങള്‍ കൈമാറണമെന്നും മന്ത്രി എം.എം മണി പറഞ്ഞു. ജീവനോപാധിയെന്ന പരിഗണനയില്‍ തല്‍ക്കാലം ലൈസന്‍സില്ലാത്ത ഹോം സ്റ്റേകൾ അടച്ച് പൂട്ടാന്‍ നിര്‍ദേശിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മൂന്നാറിലെ ജനസമൂഹം സഹകരിക്കണമെന്നും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും അഭ്യര്‍ഥിച്ചു.
ആവശ്യമായ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിച്ച് മൂന്നാറില്‍ പ്രതിരോധ നടപടികള്‍ ഒരുക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ലാ കലക്‌ടർ, ദേവികുളം സബ്‌കലക്‌ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മൂന്നാര്‍ ഡിവൈഎസ്‌പി, വിവിധ വകുപ്പുദ്യോഗസ്ഥര്‍, രാഷ്‌ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ അടിയന്തര യോഗത്തില്‍ പങ്കെടുത്തു.