ഇടുക്കി: ജില്ലയിൽ നിയമ വിരുദ്ധമായി തോട്ടഭൂമി മുറിച്ച് വില്‍ക്കുന്നുവെന്ന് പരാതി. എംഎംജെ പ്ലാന്‍റേഷന്‍റെ കൈവശമിരുന്ന ചുരക്കുളം എസ്റ്റേറ്റിന്‍റെ തോട്ടഭൂമിയാണ് മുറിച്ച് വില്‍പ്പന നടത്തുന്നത്. വികസന പ്രവര്‍ത്തനങ്ങൾക്കെന്ന പേരിൽ നിർമാണ നിരോധനമുള്ള ഭൂമി വാങ്ങാൻ കുമളി പഞ്ചായത്തും നടപടികൾ നടത്തുന്നുവെന്നാണ് ആരോപണം.
ഇടുക്കിയിലെ പെരിയാര്‍ വില്ലേജില്‍ നിന്നും കുമളി വില്ലേജിന്‍റെ ഭാഗമാക്കിയ സര്‍വേ നമ്പര്‍ 65 ഡിയിലുള്ള ഈ സ്ഥലം ചുരക്കുളം ടീ എസ്റ്റേറ്റിന്‍റെ തോട്ടഭൂമിയില്‍ ഉള്‍പ്പെട്ടതാണ്. തോട്ടം മുറിച്ചു വില്‍ക്കാനോ തരം മാറ്റാനോ കെട്ടിടങ്ങള്‍ പണിയാനോ പാടില്ലെന്നാണ് നിയമം. ഇത് ലംഘിച്ച് ചെറിയ പ്ലോട്ടുകളായി തിരിച്ചു കഴിഞ്ഞു. ചിലയിടത്ത് പഞ്ചായത്തിന്‍റെ പെര്‍മിറ്റു പോലുമില്ലാതെ നിർമാണം തകൃതിയായി നടക്കുകയാണെന്നും പരാതിയുണ്ട്.
ബിടിആറില്‍ പുരയിടം എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ കെട്ടിടം പണിയാന്‍ തടസമില്ലെന്ന് കുമളി വില്ലേജ് ഓഫിസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. തോട്ടം ഭൂമിയാണെന്നും തോട്ടം നികുതി അടച്ചിരുന്നതാണെന്നുമുള്ള വസ്‌തുതകള്‍ മറച്ചു വച്ചാണ് വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റെന്നാണ് വിവരാവകാശ പ്രവർത്തകർ ആരോപിക്കുന്നത്. ഇവിടെയാണ് കുമളി പഞ്ചായത്തും അഞ്ചരയേക്കര്‍ സ്ഥലം വാങ്ങുന്നത്. പഞ്ചായത്തിന് കൈമാറിയ രേഖകളിൽ ഇത് തോട്ടം ഭൂമിയാണെന്ന് വ്യക്തമാണെന്നും വിവരാവകാശ പ്രവർത്തകൻ പറയുന്നു.