ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയിലെ റവന്യു ഭൂമിയില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഗ്രാന്‍റിസ് മരങ്ങള്‍ മുറിച്ച് കടത്തിയ സംഭവത്തില്‍ സമീപ സ്ഥലമുടമയ്ക്ക് റവന്യു വകുപ്പിന്‍റെ നോട്ടീസ്. മരം മുറിച്ച സ്വകാര്യ വ്യക്തി പെരിയകറുപ്പിനാണ് റവന്യു വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ കേസ് എടുക്കാനും തഹസില്‍ദാര്‍ നിര്‍ദേശം നല്‍കി.
നടപടി ഇടിവി വാര്‍ത്തയെ തുടര്‍ന്ന്
ചിന്നക്കനാല്‍ വില്ലേജില്‍ സൂര്യനെല്ലി ഷണ്‍മുഖ വിലാസത്തെ റവന്യു ഭൂമിയില്‍ നിന്നും വന്‍ മരങ്ങള്‍ മുറിച്ച് കടത്തിയത് ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മുറിച്ച മരങ്ങള്‍ ഇവിടെനിന്നും കടത്തികൊണ്ടുപോകുകയും ചെയ്‌തു. വാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് റവന്യു വകുപ്പ് ഇത് സംബന്ധിച്ചു വിശദമായ അന്വേഷണം നത്തിയത്.
തഹസില്‍ദാരുടെ നിര്‍ദേശപ്രകാരം സര്‍വേ സംഘം നേരിട്ടിത്തി പരിശോധിക്കുകയും മരങ്ങള്‍ മുറിച്ചിരിക്കുന്നത് റവന്യു ഭൂമിയില്‍ നിന്നാണെന്ന് കണ്ടെത്തുകയും ചെയ്തു.
തുടര്‍ന്ന് സമീപത്തുള്ള സ്ഥലമുടമയായ പെരിയകറുപ്പന് നോട്ടീസ് നല്‍കിയതായും ഇയാള്‍ക്കെതിരെ കേസെടുക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍ പറഞ്ഞു. വന്യൂ ഭൂമിയില്‍ നിന്നും മരങ്ങള്‍ മുറിച്ചതിനൊപ്പം ഇയാളുടെ പട്ടയ ഭൂമിയാണെന്ന് അവകാശപ്പെടുന്ന ഭൂമിയിലെ പതിനഞ്ച് സെന്‍റോളം സ്ഥലത്തു നിന്നും മരങ്ങള്‍ മുറിച്ചിട്ടുണ്ട്.
ഇവിടെ നിന്നുള്ള തടിയാണോ ലോഡ് കയറ്റി കൊണ്ട് പോയിരിക്കുന്നതെന്നും അന്വേഷിക്കുന്നുണ്ട്. ഇയാള്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയെ സംബന്ധിച്ചും വിശദമായി അന്വേഷിക്കുമെന്ന് റവന്യു വകുപ്പ് വ്യക്തമാക്കി.