ഇടുക്കി : പൂപ്പാറയിലെ ഇരുചക്ര വാഹന മെക്കാനിക്ക് ജഗൻകുമാറിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കള്‍. മരണത്തില്‍ ജഗന്‍കുമാറിന്‍റെ ഭാര്യയ്‌ക്കും പങ്കുള്ളതായാണ് ആരോപണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി.
ജൂലൈ 22-നാണ് ജഗൻകുമാറിനെ പന്നിയാർ എസ്റ്റേറ്റിലെ ലയത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് തൂങ്ങി മരിച്ചതാണെന്നാണ് ശാന്തൻപാറ പൊലീസിന്റെ പ്രഥമിക നിഗമനം. എന്നാല്‍ ജഗന്‍കുമാര്‍ മരിക്കുന്നതിന് മുന്‍പായി വീട്ടില്‍ ആരോ വന്ന് പോയെന്നും ഭാര്യക്ക് ഇതിൽ പങ്കുള്ളതായും ബന്ധുക്കൾ ആരോപിച്ചു.
അഞ്ചര അടിയോളം ഉയരമുള്ള ജഗൻ തൂങ്ങി മരിച്ച മുറിക്ക് ആറടി മാത്രമാണ് ഉയരം. തൂങ്ങുവാൻ ഉപയോഗിച്ച കയറിന് പത്ത് അടിയോളം നീളവും ഉള്ളതിനാൽ ഒരാൾക്ക് കയറിൽ തൂങ്ങി നിൽക്കുവാൻ സാധിക്കില്ലെന്ന് ബന്ധുക്കൾ പറയുന്നു. ജഗന്റെയും, ഭാര്യയുടെയും ഫോണുകളിലെ കോള്‍ ലിസ്റ്റുകള്‍ പൂർണമായും ഡിലീറ്റ് ചെയ്‌തത് സംശയകരമാണെന്നും ബന്ധുക്കൾ പറഞ്ഞു.