ഇടുക്കി: പെരിയകനാല്‍ പീകാടിന് സമീപം വന്‍ മലയിടിച്ചലിനും ഭൂമി വിണ്ടുകീറി ഇടിഞ്ഞ് താഴാനും കാരണം മലമുകളിലൂടെയുള്ള അശാസ്ത്രീയ റോഡ് നിര്‍മാണമാണെന്ന് നാട്ടുകാര്‍. വലിയരീതിയിലുള്ള പാറഖനനം പ്രദേശത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അപകട ഭീഷണിയെ തുടര്‍ന്ന് മലയടിവാരത്തുള്ള കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വലിയ ശബ്ദ്ദത്തോടെ ഭൂമി വിണ്ട് കീറി ഇടിഞ്ഞ് താഴ്ന്നത്. മലയിടിച്ചിലിന് കാരണം പെരിയകനാല്‍- ബി ഡിവിഷന്‍ റോഡിന്റെ അശാസ്ത്രീയ നിര്‍മാണമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡ് നിര്‍മ്മാണം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ പ്രളയകാലത്തും ഇവിടെ വലിയ രീതിയിലുള്ള മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. നാട്ടുകാരുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാകളക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള പാറഖനനത്തിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. റിസോർട്ട് ഉടമകളെ സഹായിക്കുന്നതിന് വേണ്ടിയാണ് സി എച്ച് ആര്‍ മേഖലയിലൂടെ മലമുകളില്‍ റോഡ് നിര്‍മ്മിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
മലയിടിച്ചില്‍ സാധ്യത കണക്കിലാക്കി അടിവാരത്തുള്ള മുട്ടുകാട് മേഖലയിലെ ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെയടക്കം അധികൃതരുടെ നേതൃത്വത്തിലാണ് ക്യാമ്പിലേക്ക് മാറ്റിയത്. മലമുകളില്‍ നിന്നും ഇനിയും ഉരുള്‍പൊട്ടലിനും വന്‍ മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ വിഭാഗം അറിയിച്ചു. റവന്യൂ വകുപ്പിന് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.