ഇടുക്കി : നെടുങ്കണ്ടം കൗന്തിയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം. ഫര്‍ണിച്ചറുകളും പണി ആയുധങ്ങളും നഷ്ടപ്പെട്ടു. കൗന്തി കാരിവയലില്‍ പ്രസാദിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കവര്‍ച്ച നടന്നത്. പ്രസാദ് ജോലി ചെയ്യുന്ന സ്ഥലത്താണ് കുടുംബം താമസിക്കുന്നത്. ഇക്കാരണത്താല്‍, ബന്ധുവിനെയാണ് വീടും കൃഷിയിടവും നോക്കാന്‍ ഏല്‍പ്പിച്ചിരുന്നത്.
ALSO READ: ദേവികുളത്തെ കൊവിഡ് രോഗികൾക്ക് ആശ്വാസമായി സാമൂഹിക അടുക്കള സജീവമായി
വീട് വൃത്തിയാക്കുന്നതിനായി ചില ഫര്‍ണിച്ചറുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വര്‍ക്ക് ഏരിയയിലേയ്ക്ക് മാറ്റിയിരുന്നു. ഇവയും, വര്‍ക്ക് ഏരിയയില്‍ സൂക്ഷിച്ചിരുന്ന തൂമ്പ അടക്കമുള്ള പണി ആയുധങ്ങളുമാണ് നഷ്ടപ്പെട്ടത്. പ്രസാദിന്റെ ബന്ധുവായ രതീഷിന്റെ മേല്‍നോട്ടത്തിലാണ് കൃഷിയിടത്തിലെ ജോലികള്‍ നടക്കുന്നത്.
അദ്ദേഹം മിക്ക ദിവസങ്ങളിലും ഇവിടെ വരാറുണ്ട്. രണ്ട് ദിവസം മുന്‍പ് ജോലിക്കെത്തിയപ്പോഴും സാധനങ്ങള്‍ വര്‍ക്ക് ഏരിയായില്‍ ഉണ്ടായിരുന്നു. നല്ല ഭാരമുള്ള ഫര്‍ണിച്ചറുകളായിരുന്നതിനാല്‍ ഒന്നിലധികം ആളുകള്‍ ചേര്‍ന്നാണ് മോഷണം നടത്തിയതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ മേഖലയില്‍ ശക്തമായ മഴ പെയ്തതിന്‍റെ മറവിലാകാം കവര്‍ച്ചയെന്നും സംശയിക്കുന്നു. കുടുംബം നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കി.