ഇടുക്കി : പട്ടയത്തിന് അനുമതി ലഭിച്ച ഭൂമി റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യ വ്യക്തികള്‍ വ്യാജ പട്ടയം സമ്പാദിച്ച് തട്ടിയെടുത്തതായി പരാതി. ഇടുക്കി പന്നിയാര്‍കുട്ടി സ്വദേശി കൊട്ടാരത്തില്‍ ജോസഫാണ് അനുകൂല കോടതി വിധിയുമായി അധികൃതരുടെ കനിവും കാത്തിരിക്കുന്നത്.
ദേവികുളം താലൂക്ക് ഓഫീസില്‍ നിന്നും 1998ലാണ് എണ്‍പത് സെന്റ് സ്ഥലത്തിന് പട്ടയം നല്‍കുന്നതിനുള്ള അനുമതി ലഭിക്കുന്നത്. ഇതനുസരിച്ച് അന്ന് തഹസില്‍ദാരെ കണ്ടപ്പോൾ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലി നൽകാത്തതിനാൽ പട്ടയം ലഭിച്ചില്ല എന്ന് ജോസഫ് പറയുന്നു. പിന്നീട് പട്ടയത്തിനായി കോടതിയില്‍ ഹർജി നല്‍കി. ഇതിനിടയില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മൂന്ന് പേരുടെ പേരില്‍ ഇതേ കൈവശ ഭൂമിക്ക് പട്ടയം നല്‍കുകയും ചെയ്‌തു. ഇതിനെതിരെ ദേവികുളം കോടതിയെ സമീപിച്ച് അനുകൂലമായ വിധി സമ്പാദിച്ചു. എന്നാല്‍ അനധികൃതമായി സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്യുന്നതിനും ഭൂമി തിരിച്ച് പിടിച്ച് നല്‍കുന്നതിനും അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ജോസഫ് പറഞ്ഞു.
ആകെ ആശ്രയമായിരുന്ന മൂന്ന് ആണ്‍മക്കളും ഭാര്യയും മരണപ്പെട്ടതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട ജോസഫിന് ഇപ്പോള്‍ ഏക ആശ്രയം മരുമകളും പേരക്കുട്ടികളുമാണ്. പ്രായാധിക്യം മൂലം ഓഫീസുകള്‍ കയറി ഇറങ്ങുന്നതിനും കഴിയാത്ത സാഹചര്യമാണ്. ഭൂമി തട്ടിയെടുത്തവര്‍ ഭീഷണിപ്പെടുത്തുന്നതായും ഇദ്ദേഹം പറയുന്നു.