ഇടുക്കി: അടിമാലിയിൽ നാല് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിൽ. പണിക്കന്‍കുടി വെട്ടിക്കാട്ട് ആല്‍ബിന്‍ ജോസഫാണ് നാര്‍ക്കോട്ടിക് സംഘത്തിന്‍റെ പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മുള്ളരിക്കുടി സ്വദേശി പാറശ്ശേരില്‍ രാജേഷ് രവീന്ദ്രന്‍ ഓടി രക്ഷപ്പെട്ടു.
അടിമാലി ടൗണില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം എറണാകുളം ഭാഗത്തു നിന്നും എത്തുന്നയാള്‍ക്ക് കഞ്ചാവ് കൈമാറുവാനായി ആല്‍ബിനും രാജേഷും ഓട്ടോറിക്ഷയില്‍ കാത്തിരിക്കുന്നതിനിടയിലാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അടിമാലി നാര്‍ക്കോട്ടിക് സംഘം നാല് കിലോ നൂറ് ഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തത്. നാര്‍ക്കോട്ടിക് സംഘത്തെ കണ്ട രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ രഹസ്യമായി കഞ്ചാവ് സൂക്ഷിച്ച് വച്ചിരുന്ന ഓട്ടോറിക്ഷയും നാര്‍ക്കോട്ടിക് സംഘം പിടിച്ചെടുത്തു. ഒരു മാസത്തിലധികമായി പ്രതികള്‍ ഇരുവരും എക്‌സൈസ് ഷാഡോ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നുവെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംകെ പ്രസാദ് പറഞ്ഞു.
പ്രതികള്‍ കമ്പത്തു നിന്നും വനത്തിലൂടെ കഞ്ചാവ് തലച്ചുമടായി അതിര്‍ത്തി കടത്തി കൂടിയ വിലക്ക് വില്‍പ്പന നടത്തി വന്നിരുന്നതായാണ് നാര്‍ക്കോട്ടിക് സംഘം നല്‍കുന്ന വിവരം. ആല്‍ബിനും രാജേഷും മുമ്പും കഞ്ചാവ് കേസിൽ ഉള്‍പ്പെട്ടിട്ടുണ്ട്. രാജേഷിനായി അന്വേഷണം ആരംഭിച്ചു.