ഇടുക്കി: വഞ്ചികൾ പലതരം നാം കണ്ടിട്ടുണ്ടങ്കിലും കാൽവരി മൗണ്ടിൽ നീറ്റിൽ ഇറക്കിയിരിക്കുന്ന ഈ വഞ്ചി വളരെ വ്യത്യസ്‌തവും ഒപ്പം കൗതുകം നിറഞ്ഞതുമാണ്. കാരണം ഈ വഞ്ചി നിർമ്മിച്ചിരിക്കുന്നത് പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാണ്. കാൽവരി മൗണ്ട് സ്വദേശി ടോമി മാത്യു വടക്കേമുറിയാണ് കൗതുകമുണര്‍ത്തുന്ന വഞ്ചി ഇവിടെ എത്തിച്ചത്. 3600 പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാണ് ഈ വഞ്ചി നിർമ്മിച്ചത്. മേഖലയിൽ വിവിധ ആർട്ട് വർക്കുകൾ ചെയ്യുന്ന കറുകുറ്റി സ്വദേശിയായ പൗലോസിന്‍റെ ആശയത്തിൽ ഉദിച്ചതാണ് ഈ പ്ലാസ്റ്റിക് വഞ്ചി. തുടർന്ന് ടോമിയുമായി ആശയം പങ്കുവെച്ചതോടെ ടോമി വഞ്ചി നിർമിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി വേണ്ട എല്ലാവിധ സഹായ സഹകരണങ്ങളും നൽകുകയും ചെയ്‌തു.
ലോക്ക് ഡൗൺ വേളയിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ പൗലോസ് മനോഹരമായ വഞ്ചി നിർമിച്ചു . തുടർന്ന് കറുകുറ്റിയിൽ നിന്നും കാൽവരി മൗണ്ട് വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തിച്ച് നീറ്റിൽ ഇറക്കി. കുപ്പികൾ കയർ ഉപയോഗിച്ച് കെട്ടിയാണ് വഞ്ചിയുടെ നിർമ്മാണം.
ഒരേ സമയം 4 പേർക്ക് വഞ്ചിയിൽ കയറാം. ഒരേ സമയം പത്ത് പേർ കയറിയാലും ഈ വഞ്ചി മറിയുകയില്ലന്നും പൗലോസ് പറയുന്നു. ഇപ്പോൾ കാൽവരി മൗണ്ട് വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തുന്നവർക്ക് ഒരു കൗതുക കാഴ്‌ചയാണ് ഈ വഞ്ചി. ഇതിൽ കയറാനും ആളുകൾ സമയം കണ്ടെത്തുന്നുണ്ട്. പ്ലാസ്‌റ്റിക്ക് കുപ്പികള്‍ കൊണ്ടുള്ള വഞ്ചിയുടെ നിര്‍മാണത്തിന് ശേഷം നിരവധി ഓര്‍ഡറുകളാണ് ശിൽപിയായ പൗലോസിനെ തേടി എത്തുന്നത്. ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചുള്ള ഈ വ്യത്യസ്‌ത സൃഷ്‌ടി സമൂഹത്തിന് ഒരു മാതൃകയായി മാറിയിരിക്കുകയാണ്.