എറണാകുളം : നേത്ര ചികിത്സയിൽ പല്ലിന് എന്ത് കാര്യം? 'ടൂത്ത് ഇൻ ഐ'യെ (Tooth In Eye Treatment) കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം ആരും ഇത്തരം ഒരു സംശയം ഉന്നയിച്ചേക്കാം. എന്നാല്‍ നേത്ര ചികിത്സയില്‍ പല്ലിന് കാര്യമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ നൂതന ചികിത്സ രീതി. ടൂത്ത് ഇൻ ഐ ചികിത്സയിലൂടെ പൂർണമായും കാഴ്‌ച നഷ്‌ടപ്പെട്ട് പോയവരിൽ പല്ലിന്‍റെ സഹായത്തോടെ കാഴ്‌ച വീണ്ടെടുത്ത് വിജയിച്ചിരിക്കുകയാണ് കൊച്ചിയിലെ ഒരു കൂട്ടം ഡോക്‌ടർമാർ (Tooth In Eye Surgery in Kerala).
കണ്ണ് മാറ്റിവക്കൽ ശസ്‌ത്രക്രിയ അപ്രായോഗികമായവരിൽ കാഴ്‌ച വീണ്ടെടുക്കുന്നതിനായി, കൃത്രിമ ലെൻസ് പല്ലിന്‍റെ സഹായത്തോടെ കണ്ണിൽ ഘടിപ്പിക്കുന്നതാണ് ടൂത്ത് ഇൻ ഐ (Tooth In Eye Surgery). സംസ്ഥാനത്ത് പ്രചാരത്തിലില്ലാത്തതും രാജ്യത്ത് തന്നെ അപൂർവമായി നടക്കാറുള്ളതുമായ ടൂത്ത് ഇൻ ഐ ചികിത്സയിലൂടെ മധ്യവയസ്‌കയായ സ്‌ത്രീക്ക് കാഴ്‌ച വീണ്ടെടുക്കാൻ കഴിഞ്ഞതോടെയാണ് കൊച്ചിയിലെ ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്‌ധ ഡോക്‌ടർമാർ ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്.
പൊൻകുന്നം സ്വദേശിയായ വിജി പൂർണമായും കാഴ്‌ച നഷ്‌ടപ്പെട്ടാണ് ടൂത്ത് ഇൻ ഐ ചികിത്സയ്ക്ക് വിധേയമായത്. ഇതോടെ കാഴ്‌ച വീണ്ടെടുക്കാൻ കഴിഞ്ഞുവെന്നും സ്വന്തമായി എല്ലാം ചെയ്യാൻ കഴിയുന്നുണ്ടെന്നും വിജി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും അവർ വ്യക്തമാക്കി. നിലവിൽ രണ്ട് രോഗികളിൽ വിജയകരമായ ചികിത്സ, മൂന്നാമതൊരു രോഗിയിൽ കൂടി ആരംഭിച്ചുകഴിഞ്ഞു.
ടൂത്ത് ഇന്‍ ഐ ആരില്‍? : കഠിനമായ അലർജിയോ, അണുബാധയോ കാരണം കണ്ണിന്‍റെ ഉപരിതലവും കോർണിയയും നശിക്കുന്ന രോഗാവസ്ഥയാണ് സ്റ്റീവൻസ് ജോൺസൺ സിൻഡ്രോം. ഇത്തരം രോഗികളിൽ സധാരണ കണ്ണ് മാറ്റിവക്കൽ (കോർണിയൽ ട്രാൻസ്പ്ലാന്‍റ്) ശസ്‌ത്രക്രിയ നടത്താൻ കഴിയില്ല. ഈ രോഗികൾക്ക് കാഴ്‌ച വീണ്ടെടുക്കാനുള്ള വഴിയാണ് ടൂത്ത് ഇൻ ഐ.
ടൂത്ത് ഇന്‍ ഐ എങ്ങനെ? : കണ്ണിന്‍റെ ഉപരിതലം പൂർണമായും തകരാറിലായ രോഗിയിൽ ശസ്‌ത്രക്രിയയിലൂടെ ഇത് പുനഃസ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഒരു സിന്തറ്റിക് ലെൻസ് രോഗിയുടെ പല്ലിൽ ഘടിപ്പിച്ച ശേഷം അത് കണ്ണിൽ വച്ച്പിടിപ്പിക്കുന്നു. ഇതോടൊപ്പം വായയുടെ ഉള്ളിൽ നിന്നും ബക്കിൾ മ്യൂക്കോസിസ് എന്ന നേരിയ പടലം എടുത്ത് കൃത്രിമമായ പ്രതലം സൃഷ്‌ടിക്കുകയും ചെയ്യുന്നു. രണ്ട് കണ്ണിന്‍റെയും കാഴ്‌ച പൂർണമായും നഷ്‌ടപെട്ടവരിൽ ഒരു കണ്ണിൽ മാത്രമാണ് ഇത്തരം ശസ്‌ത്രക്രിയ നടത്തുകയെന്ന് കോർണിയ സർജനായ ഡോ. വിനയ് എസ് പിള്ള വ്യക്തമാക്കി.
ഇത്തരമൊരു ശസ്‌ത്രക്രിയക്ക് ഏറ്റവും വിജയ സാധ്യതയുള്ളത് പല്ല് ഉപയോഗിക്കുന്നതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പല്ലിന് ഉള്ളിൽ കൃത്രിമ ഒപ്റ്റിക് സിലിണ്ടർ ലെൻസ് സ്ഥാപിച്ചാൽ ബാഹ്യവസ്‌തു ശരീരത്തിൻ സ്ഥാപിച്ചത് കാരണമുള്ള ശരീരത്തിന്‍റെ റിയാക്ഷൻ കുറക്കാൻ കഴിയും. ഈ ശസ്‌ത്രക്രിയ നടത്തിയ രോഗികൾക്ക് കണ്ണ് പൂർണമായും അടയ്ക്കാൻ കഴിയില്ലെന്ന പരിമിതിയുണ്ട്. എന്നാൽ സൺ ഗ്ലാസ് കണ്ണടകൾ ഉപയോഗിക്കാനാണ് രോഗികളോട് നിർദേശിക്കാറുള്ളതെന്നും ഡോ. വിനയ് എസ് പിള്ള പറഞ്ഞു.
മോഡിഫൈഡ് ഓസ്റ്റിയോ ഓഡന്‍റോ കെരാറ്റോ പ്രോസ്‌തെസിസ് (Modified Osteo Odonto Keratoprosthesis-MOOKP) എന്ന പേരിൽ അറിയപ്പെടുന്ന നേത്ര ശസ്‌ത്രക്രിയ മൂന്ന് ഘട്ടങ്ങളായാണ് പൂർത്തിയാക്കുന്നത്. ആറ് മുതൽ ഒമ്പത് വരെ മാസ കാലയളവിലാണ് ചികിത്സ പൂർത്തിയാക്കാൻ കഴിയുക. ചികിത്സ പൂർത്തിയായ ശേഷം മാത്രമാണ് കാഴ്‌ച വീണ്ടെടുക്കുന്നത്.
വിജയ സാധ്യത തൊണ്ണൂറ് ശതമാനത്തിന് മുകളിലാണ് എന്നാണ് വിദഗ്‌ധാഭിപ്രായം. കോർണിയ സ്പെഷ്യലിസ്റ്റുകൾ, ഒക്യുലോ പ്ലാസ്റ്റിക്, ഗ്ലോക്കോമ, റെറ്റിന വിദഗ്‌ധർ, ദന്തരോഗ വിദഗ്‌ധർ, അനസ്‌തേഷ്യ വിദഗ്‌ധർ എന്നിവർ ഉൾപ്പെടുന്ന ഡോക്‌ടർമാരുടെ സംഘമാണ് ശസ്‌ത്രക്രിയ നടത്തുന്നത്. നിലവിൽ ഈ ശസ്‌ത്രക്രിയക്ക് നാലര ലക്ഷം രൂപയോളമാണ് ചെലവ് വരുന്നത്.