എറണാകുളം: സിനിമ നിർമാതാവ് ജയ്‌സന്‍ ജോസഫിനെ (44) കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പിളളിനഗറിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ജയ്‌സന്‍ ഫ്ലാറ്റിൽ തനിച്ച് താമസിച്ച് വരികയായിരുന്നു.
മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്ന് തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഫ്ലാറ്റ് അകത്തു നിന്നും പൂട്ടിയിരുന്നു. രണ്ട് ദിവസമായി വാതിൽ തുറക്കാത്തതിനെ തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ജയ്‌സനെ മരിച്ച നിലയിൽ കണ്ടത്. ശൃംഗാരവേലൻ, ഓർമയുണ്ടോ ഈ മുഖം, ജമ്‌നാപ്യാരി, ലവകുശ തുടങ്ങിയ സിനിമകളുടെ നിർമാതാവാണ്. ആർ ജെ ക്രിയേഷൻ എന്ന സിനിമ നിർമാണ കമ്പനിയുടെ ഉടമ കൂടിയാണ് ജയ്‌സന്‍ ജോസഫ്.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അംഗമാണ്. ഭാര്യ റുബീന, മകൾ പുണ്യ. ഇരുവരും വിദേശത്താണ് (അബുദബി).