കൊച്ചി: മന്ത്രി വിഎസ് സുനില്‍കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ദുരിതാശ്വാസ അവലോകന യോഗം ചേര്‍ന്നു. എറണാകുളം ജില്ലയിലെ വിവിധ കനാലുകളുടെയും തോടുകളുടെയും ആഴംകൂട്ടി ജലപ്രവാഹം ഉറപ്പ് വരുത്തുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതിന് ശാശ്വത പരിഹാരം കാണണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ചെങ്ങല്‍ തോടിലെ തടസങ്ങള്‍ നീക്കാന്‍ സിയാലിനോട് ആവശ്യപ്പെടും. ഇതിനായി ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള യോഗം വിളിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
സ്വാകാര്യ വ്യക്തികളും വിവിധ സന്നദ്ധ സംഘടനകളും സംഘടിപ്പിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളും സംഭരണ കേന്ദ്രങ്ങളും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഔദ്യോഗിക സംവിധാനങ്ങളുമായി ചേര്‍ന്ന് സഹായമെത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരോ ജില്ലയിലും സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളം കലക്ടറേറ്റ് പ്ലാനിങ് കോൺഫറൻസ് ഹാളിൽ ജില്ലാ ഭരണകൂടം ആരംഭിച്ച ദുരിതാശ്വാസ വസ്തുക്കളുടെ സംഭരണ കേന്ദ്രം മന്ത്രി വിഎസ് സുനിൽകുമാർ സന്ദർശിച്ചു. എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ കലക്ടര്‍, വിവിധ വകുപ്പ് മേധാവികള്‍, വിവിധ സേനാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.