എറണാകുളം: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഏറ്റവും അടിസ്ഥാന മാർഗനിർദേശ പരിശീലന സംരംഭമായ കെബിഎഫ്സി യങ് ബ്ലാസ്റ്റേഴ്സ് പ്രവർത്തനം വിപുലീകരിക്കുന്നു. കേരളത്തിലെ വളർന്നുവരുന്ന എല്ലാ ഫുട്ബോൾ പ്രതിഭകൾക്കും ഗുണാത്മക ഫുട്ബോൾ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് കെബിഎഫ്‌സി യങ് ബ്ലാസ്റ്റേഴ്‌സ് പദ്ധതി വിപുലീകരണത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി മരിയോ മരിനിക്കയെ യങ് ബ്ലാസ്റ്റേഴ്‌സ് ടെക്നിക്കൽ ഡയറക്ടറായി കെബിഎഫ്‌സി പ്രഖ്യാപിച്ചു.
കൊച്ചിയിൽ രണ്ട് കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ കേന്ദ്രങ്ങൾക്ക് ക്ലബ്ബ് തുടക്കമിട്ടിരുന്നു. ഈ കേന്ദ്രങ്ങൾക്ക് വളർന്നു വരുന്ന ഫുട്ബോള്‍ പ്രതിഭകളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് ഈ പദ്ധതി അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുകയാണ്. അടുത്ത അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ 14 ജില്ലകളിലായി 2 ലക്ഷത്തോളം കുട്ടികൾക്ക് കെബിഎഫ്സി യങ് ബ്ലാസ്റ്റേഴ്സിന്‍റെ സൗകര്യങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യങ് ബ്ലാസ്റ്റേഴ്‌സ് പദ്ധതി വിപുലീകരിക്കുന്നത്.
സംസ്ഥാനത്തുടനീളം ഗുണനിലവാരമുള്ള ഫുട്ബോൾ വികസിപ്പിക്കുന്നതിന് വഴികാട്ടുന്ന ഒരു ദീപമായി നിലകൊള്ളുന്ന കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നതിൽ സന്തോഷമുണ്ടെന്നും തന്റെ പരിശീലന പരിചയവും വൈദഗ്ധ്യവും ക്ലബിന്‍റെ പ്ലേയിങ് ഫിലോസഫിയിൽ കൂടുതൽ സംഭാവനകൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മരിയോ മരിനിക്ക പറഞ്ഞു. രണ്ട് പ്രധാന വശങ്ങളിലാകും കെബിഎഫ്സി യങ് ബ്ലാസ്റ്റേഴ്സ് മരിയോയുടെ മാർഗനിർദേശങ്ങൾ സ്വീകരിക്കുക. കളിക്കാരുടെ സാങ്കേതികപരവും ശാരീരികപരവുമായ വികസനവും പ്രോഗ്രാമിന് കീഴിലുള്ള കോച്ചുകളുടെ മൊത്തത്തിലുള്ള വിലയിരുത്തലും വളർച്ചയും.
കെബിഎഫ്‌സി യങ് ബ്ലാസ്റ്റേഴ്സിനായി പുതുതായി നിയമിതനായ ടെക്നിക്കൽ ഡയറക്ടർ മരിയോ മരിനിക്കയാകും തുടർന്നുള്ള സാങ്കേതിക പരിശീലന വിഭാഗത്തിന് ചുക്കാൻ പിടിക്കുക. പിച്ചിലും പുറത്തും അസാധാരണമായ മാനേജ്മെന്‍റ് കഴിവുകൾ ഉള്ള ബ്രിട്ടീഷ് വംശജനായ മരിയോ വളരെ പരിചയസമ്പന്നനായ യുഇഎഫ്എ പ്രോ ഫുട്ബോൾ പരിശീലകനുമാണ്. മുമ്പ് മൗറീഷ്യസ് ഫുട്ബോൾ അസോസിയേഷന്റെ ഫുട്ബോൾ ഡവലപ്മെന്റ് കൺസൾട്ടന്റായിരുന്ന അദ്ദേഹം ടാൻസാനിയൻ ഫുട്ബോൾ ക്ലബ്ബായ അസാം എഫ്‌സിയുടെ ഹെഡ്കോച്ചുമായിരുന്നു.