എറണാകുളം: യാക്കോബായ സുറിയാനി സഭയും ഓർത്തഡോക്സ് സഭയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനായി അനുരഞ്ജന ചർച്ചകൾ നടത്താൻ തയ്യാറാണെന്ന് കേരളത്തിലെ പ്രമുഖ എപ്പിസ്കോപ്പൽ സഭകളുടെ മേലധ്യക്ഷന്മാർ. കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് എം. സൂസപാക്യം, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര മാർത്തോമ്മാ സുറിയാനി സഭ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ, സി എസ് ഐ സഭ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ എന്നിവർ യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്കും ഓർത്തഡോക്‌സ് ലോക്‌സഭാ ഇലക്ഷൻ പരിശുദ്ധ ബസേലിയോസ് പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവായ്ക്കും സന്നദ്ധത അറിയിച്ച് കത്ത് അയച്ചു.
നിലവിൽ യാക്കോബായ ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള പ്രശ്‌നങ്ങളെ അതിജീവിക്കാനും രമ്യമായ പരിഹാരം കാണുവാനും കഴിയുമെന്ന് സഭ അധ്യക്ഷൻമാർ കത്തിൽ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. സിവിൽ നിയമങ്ങൾക്ക് വിധേയമായി ക്രിസ്‌തീയമായ രീതിയിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ പ്രശ്‌ന പരിഹാരമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ദേവാലയങ്ങളിൽ പ്രവേശിക്കുന്നതിനും ശവസംസ്‌കാരം നടത്തുന്നതുമായ വിഷയങ്ങളുടെ പേരിൽ ഇരു സഭകളിലും ഉണ്ടായിരുന്ന പ്രതിസന്ധിയും വിഷമതകളും തങ്ങളെ വേദനിപ്പിക്കുന്നതായും സഭാ അധ്യക്ഷൻമാർ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
2019 നവംബർ 27-ാം തീയതി തിരുവനന്തപുരത്ത് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് സൂസപാക്യത്തിന്‍റെ നേതൃത്വത്തിൽ സഭ അധ്യക്ഷൻമാർ ഒരുമിച്ചു കൂടിയിരുന്നു. സഭാ വിഷയവുമായി ബന്ധപ്പെട്ട സഭ അധ്യക്ഷൻമാരുടെ കത്തിനെ സ്വാഗതം ചെയ്യുന്നതായി യാക്കോബായ സുറിയാനി സഭ അറിയിച്ചു. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് ഏതുതരത്തിലുള്ള കൂടിയാലോചനകളും സഹായങ്ങളും വാഗ്‌ദാനം ചെയ്യുന്നതായി യാക്കോബായ സഭ മീഡിയ സെൽ ചെയർമാൻ കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത അറിയിച്ചു.