എറണാകുളം: ജമന്തിയും റോസും അരളിയുമെല്ലാം അടക്കി വാഴുന്ന ഈ ഓണക്കാലത്ത് പൂക്കച്ചവടം ഉപജീവനമാര്‍ഗമാക്കി മാറ്റിയിരിക്കുകയാണ് കൊച്ചിയിലെ ഒരു കൂട്ടം എഞ്ചിനീയറിങ് വിദ്യാര്‍ഥികൾ. ഓണപ്പൂക്കൾ ആവശ്യമുണ്ടെന്ന് വാട്‌സാപ്പ് വഴി ഒരു സന്ദേശം അയച്ചാൽ മതി, ആവശ്യപ്പെടുന്ന പൂക്കളുമായി 'ഫ്ലവര്‍ കാര്‍ട്ടി'ലെ കൂട്ടുകാര്‍ വീട്ടുപടിക്കലെത്തും. പൂക്കളത്തിന്‍റെ ഡിസൈൻ പറഞ്ഞുകൊടുത്താൽ ആവശ്യമുള്ള പൂക്കൾ ഏതൊക്കെയാണെന്നും ഏത് അളവിൽ വേണമെന്നും കൃത്യമായി പറഞ്ഞു തരാനും ഇവര്‍ സഹായിക്കും. വിലവിവരങ്ങൾ ഉപഭോക്താവിന് ബോധ്യപ്പെട്ടാൽ ഓർഡർ സ്വീകരിക്കും. പറയുന്ന സമയത്ത്, കൃത്യമായ സ്ഥലത്ത് ഇവർ പൂക്കൾ എത്തിച്ചു നൽകും.
വയനാട് സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി ശരത്തിന്‍റെ മനസിലുദിച്ച ആശയമാണ് ഇന്ന് വിജയകരമായ സംരംഭകമായി മാറിയിരിക്കുന്നത്. വയനാട്ടിലെ ചില സ്‌കൂളുകളിലും കോളജുകളിലും 2017ൽ പരീക്ഷിച്ച് വിജയിച്ചതിനുശേഷമാണ് സുഹൃത്തുക്കളുടെ സഹായത്തോടെ കൊച്ചിയില്‍ 'ഫ്ലവർ കാർട്ട്' എന്ന പേരിലുള്ള പുതിയ സംരംഭത്തിന്‍റെ തുടക്കം. ഏഴ് വിദ്യാര്‍ഥികളാണ് ഫ്ലവര്‍ കാര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പൂക്കടയില്‍ പോയി നേരിട്ട് പൂക്കൾ വാങ്ങാനുള്ള മലയാളികളുടെ താല്‍പര്യക്കുറവാണ് ഈ ഓണക്കാലത്ത് വ്യത്യസ്തമായ രീതിയിൽ പൂക്കച്ചവടം ആരംഭിക്കാന്‍ പ്രചോദനമായതെന്ന് പുത്തന്‍ സംരംഭകര്‍ പറയുന്നു. വരും വര്‍ഷങ്ങളില്‍ പൂപ്പാടങ്ങൾ പാട്ടത്തിനെടുത്ത് കേരളത്തിലുടനീളം ഈ സംരംഭം വിജയിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇവര്‍.