ആലപ്പുഴ: ശബരിമല വിഷയത്തില്‍ സിപിഎം സെക്രട്ടറിയുടെ പ്രസ്‌താവനക്ക് ആത്മാർഥതയുണ്ടെങ്കിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച സർക്കാർ നിലപാട് പ്രഖ്യാപിക്കുന്ന സത്യവാങ്മൂലം പിൻവലിക്കണമെന്ന് പി.എസ് ശ്രീധരൻ പിള്ള. യുവതികളെ കൊണ്ടുപോകില്ലെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞത് ജനവികാരത്തോട് ഒത്തുപോകാനും തെറ്റ് തിരുത്താനും കമ്മ്യൂണിസ്റ്റ് പാർട്ടി ആഗ്രഹിക്കുന്നുവെന്നതിനുമുള്ള വിളംബരമാണ്. ജനവിരുദ്ധനായ മുഖ്യമന്ത്രി സമീപനത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും ബിജെപി ഇക്കാര്യത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ബിജെപി അംഗത്വം വർധിക്കുന്നുണ്ട്. സംസ്ഥാനത്ത് ബിജെപിയുടെ അംഗത്വം 11 ലക്ഷം കടന്നു. കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും ഒരുപാട് പേർ ബിജെപിയിലേക്ക് ചേരുന്നു. സിപിഎമ്മിൽ നിന്നാണ് കൂടുതൽ പേരും. ഇവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരോട് ഇതിന് മറുപടി പറയേണ്ടിവരുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. രാജ്യത്ത് കോൺഗ്രസ് ഭരണത്തിന് കീഴിൽ നടത്തിയിട്ടുള്ള അഴിമതികളിൽ അന്വേഷണം നടക്കുകയാണ്. തെരഞ്ഞെടുപ്പുകാലത്തെ ഗൂഢാലോചനയെന്നത് അഴിമതി നടത്തിയവർ രക്ഷപ്പെടാൻ സ്ഥിരമായി പറയുന്നതാണെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേര്‍ത്തു.