ആലപ്പുഴ : മിസോറാം ഗവർണറായി നിയമിതനായ അഡ്വ. പി .എസ് ശ്രീധരൻ പിള്ള അനുഗ്രഹം തേടി അമ്മ ഭവാനിയമ്മയെ സന്ദർശിച്ചു. ചെങ്ങന്നൂർ വെണ്മണിയിലെ വീട്ടിലെത്തിയാണ് അമ്മയുടെ അനുഗ്രഹം വാങ്ങിയത്. കുടുംബാംഗങ്ങളും പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണ് ശ്രീധരൻപിള്ള വരുന്നെന്നറിഞ്ഞ് വസതിയായ വാര്യംമുറി പുത്തൻവീട്ടിൽ എത്തിയത്.
ശ്രീധരൻ പിള്ള പഠിച്ച മർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ നിയുക്ത ഗവർണർക്ക് സ്വീകരണം ഒരുക്കിയിരുന്നു. സ്കൂൾ വിദ്യാർഥികൾ നൽകിയ സ്വീകരണം ഏറ്റുവാങ്ങിയാണ് അദ്ദേഹം വീട്ടിലെത്തിയത്. തുടർന്ന് പാർട്ടി പ്രവർത്തകരും സഹപാഠികളും ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ശേഷം അമ്മയുടെ കാൽക്കൽ വെറ്റിലയും അടക്കയും വെച്ച് അനുഗ്രഹം തേടി.
അക്കാദമിക മികവിനെക്കാൾ അനുഭവങ്ങളാണ് തന്നെ വളർത്തിയത്. വിമർശനങ്ങൾ ജനാധിപത്യത്തിന്‍റെ മർമമാണ് എന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേർത്തു. ഗവർണർ സ്ഥാനം എന്നത് ഒരു ഭരണഘടനാ പദവിയാണ് എന്നതുകൊണ്ട് കുറച്ചുകാലം രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. തന്നിൽ അർപ്പിതമായത് ഏറെ ഉത്തരവാദിത്തങ്ങളുള്ള സ്ഥാനമാണ് എന്ന ഉത്തമ ബോധ്യം ഉണ്ട്. അതുകൊണ്ടുതന്നെ ആത്മാർത്ഥമായി അർപ്പിതമായ ചുമതല നിർവഹിച്ചു രാഷ്ട്രത്തെ സേവിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.