ആലപ്പുഴ: കുട്ടനാടിന്റെ കായല്‍ സൗന്ദര്യം ആസ്വദിച്ച് നെതർലാൻഡ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും. 50 മിനിറ്റ് നീളുന്ന കായല്‍ യാത്രയാണ് ആലപ്പുഴയില്‍ വില്യം രാജാവിനും രാജ്ഞിക്കുമായി ഒരുക്കിയിരുന്നത്. ഫിനിഷിംഗ് പോയിന്റില് നിന്നും ആരംഭിച്ച് എസ്.എന്‍ ജെട്ടി വഴി തിരികെ ഫിനിഷിംഗ് പോയിന്റില് എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചത്. കായല്‍ യാത്രക്കിടെ രാജാവും രാജ്ഞിയും ബോട്ടിന്‍റെ മുകളിലെത്തി ജനങ്ങളെ അഭിവാദ്യം ചെയ്തു.
വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്, ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുള്ള, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത, ജില്ല പൊലീസ് മേധാവി കെ.എം ടോമി, നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു.
ഫിനിഷിംഗ് പോയന്‍റില്‍ വന്നിറങ്ങിയ സംഘത്തെ പ്രത്യേകം താലപ്പൊലിയേന്തിയ 10 പേരുടെ സംഘവും വേലകളി സംഘവും ചേർന്നാണ് വരവേറ്റത്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത 20 കുട്ടികളാണ് പരിപാടികൾ നടത്തിയത്.