എസ്‌താദിയോ ഡാ ലസ്: പ്രതിരോധത്തിന്‍റെ ബാലപാഠം മറന്ന ബാഴ്‌സലോണ, ആക്രമണത്തിലെ പിഎച്ച്‌ഡി മികവ് പുറത്തെടുത്ത ബയേണ്‍ മ്യൂണിക്. നിസഹായനായി ബാഴ്‌സ ഗോള്‍ കീപ്പര്‍ ന്യൂയര്‍. 90 മിനുട്ടുകള്‍ക്കൊടുവില്‍ എസ്‌താദിയോ സ്‌റ്റേഡിയത്തില്‍ കറ്റാലൻ ദുരന്തം. ചാമ്പ്യന്‍സ് ലീഗിന്‍റെ മൂന്നാം ക്വാട്ടറില്‍ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്കാണ് സ്‌പാനിഷ് പടയെ ജര്‍മ്മൻ ചാമ്പ്യൻമാര്‍ തരിപ്പണമാക്കിയത്. ഡബിളടിച്ച് മുള്ളറും, കുട്ടീഞ്ഞോയും ബയേണിന്‍റെ കരുത്ത് കാട്ടി. സത്യത്തില്‍ മത്സരത്തിലെ ഒമ്പത് ഗോളുകള്‍ പിറന്നത് ബയേണ്‍ താരങ്ങളുടെ കാലുകളില്‍ നിന്നാണ് എന്നാല്‍ ഡേവിഡ് ആല്‍ബയുടെ സെല്‍ഫ് ഗോള്‍ ബാഴ്‌സയുടെ അക്കൗണ്ടില്‍ കയറി. സുവാരസാണ് ബാഴ്‌സയുടെ ഏക ഗോള്‍നേട്ടക്കാരൻ. നാലാം ക്വാര്‍ട്ടറില്‍ മാഞ്ചസ്‌റ്റര്‍ സിറ്റി ലിയോണിനെ നേരിടും. ഇതിലെ വിജയികളായിരിക്കും സെമിയില്‍ ബയേണിന്‍റെ എതിരാളികള്‍.
ലാ ലിഗ കിരീടം കൈവിട്ടുപോയതിന്‍റെ വിഷമം ചാമ്പ്യന്‍സ് ലീഗില്‍ തീര്‍ക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബാഴ്‌സ മൈതാനത്തിറങ്ങിയത്. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് ചെല്‍സിയെ തകര്‍ത്ത ബയേണ്‍ നിസാര എതിരാളിയല്ലെന്ന ബോധ്യവും അവര്‍ക്കുണ്ടായിരുന്നു. നാലാം മിനുട്ടില്‍ ആദ്യ വെടിപൊട്ടി. ഇടതു വിങ്ങില്‍ നിന്നും വന്ന ക്രോസ് രണ്ടാം ടച്ചില്‍ തോമസ് മുള്ളര്‍ ബാഴ്‌സയുടെ വലയിലെത്തിച്ചു. തുടക്കത്തിലെ കിട്ടിയ അടിയില്‍ ബാഴ്‌സ പതറി. പിന്നാലെ തിരിച്ചടിക്കാൻ ശ്രമം. സുവാരസിന്‍റെ ക്രോസിന് തടയിട്ട ആല്‍ബയ്‌ക്ക് പിഴച്ചു. പന്ത് സ്വന്തം പോസ്‌റ്റിലേക്ക്. എഴാം മിനുട്ടില്‍ ബാഴ്‌സയുടെ പേരിലേക്ക് ആദ്യ ഗോള്‍.
പിന്നാലെ കണ്ടത് ജര്‍മന്‍ തേരോട്ടമായിരുന്നു. ബാഴ്‌സയുടെ പോസ്‌റ്റിലേക്ക് ഇരച്ചുകയറിയ മുള്ളറും സംഘവും തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തി. നീക്കങ്ങള്‍ 21ആം മിനുട്ടില്‍ ഫലം കണ്ടു. ബോക്‌സിനകത്ത് നിന്നും പെരിസിച്ചിന്‍റെ ഗ്രൗണ്ട് ഷോട്ട് ന്യൂയറിന്‍റെ കാലില്‍ തട്ടി പൊങ്ങി ബോക്‌സിലേക്ക്. സ്‌കോര്‍ 2-1. രണ്ടടിയോടെ ബാഴ്‌സ പ്രതിരോധം ആടിയുലഞ്ഞു. ആ പിഴവില്‍ നിന്ന് ബയേണ്‍ മൂന്നാമതും ബാഴ്‌സയുടെ വല കുലുക്കി. 27ആം മിനുട്ടില്‍ സെര്‍ജെ നാബ്രി സ്‌കോര്‍ ചെയ്‌തു. ഇതോടെ ബാഴ്‌സ പുര്‍ണമായും പ്രതിരോധത്തിലായി. വീണ്ടും ഗോള്‍ വഴങ്ങാതെ ആദ്യ പകുതി അവസാനിപ്പിക്കാനായി ബാഴ്‌സയുടെ ആറ് താരങ്ങള്‍ ബോക്‌സിനകത്തേക്ക് ഇറങ്ങി കളിച്ചു. എന്നാല്‍ അതേ ബോക്‌സികത്തുവച്ച് ഗോളിയുടെ തൊട്ട് മുന്നില്‍ നിന്ന് മുള്ളര്‍ വീണ്ടും സ്‌കോര്‍ ചെയ്‌തു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബാഴ്‌സയുടെ ഒന്നിനെതിരെ ബയേണ്‍ നാല് ഗോളുകള്‍ നേടി.
ആദ്യ പകുതിയില്‍ ഒന്നും ചെയ്യാനാകാതെ പോയ മെസിക്ക് കൂട്ടായി രണ്ടാം പകുതിയുടെ ആദ്യം തന്നെ ഗ്രീസ്‌മാൻ കളത്തിലിറങ്ങി. മെസി - സുവാരസ് - ഗ്രീസ്‌മാന്‍ ത്രയം മാജിക്ക് കാട്ടുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. ഒന്നും സംഭവിച്ചില്ല. മുള്ളറും സംഘവും തുടര്‍ച്ചയായി ബാഴ്‌സയുടെ പോസ്‌റ്റിലേക്ക് നിറയൊഴിച്ചു. അതിനിടെ വീണ് കിട്ടിയ അവസരം സുവാരസ് ലക്ഷ്യത്തിലെത്തിച്ചു. പോസ്‌റ്റിനകത്തു വച്ച് ഡ്രിബിള്‍ ചെയ്‌ത് നേടിയ ഗോള്‍ മികച്ചതായിരുന്നു. സ്‌കോര്‍ 2-4. എന്നാല്‍ ബയേണ്‍ പിന്നോട്ടിറങ്ങിയില്ല. കൂടുതല്‍ താരങ്ങള്‍ മൂന്നേറ്റ നിരയിലേക്ക് കയറികളിച്ചു. 63ആം മിനുട്ടില്‍ ബാഴ്‌സയുടെ ബോക്‌സിനകത്തുകൂടെ പ്രതിരോധ നിരയെ കളിയാക്കുന്ന തരത്തില്‍ അനായാസം പന്ത് തട്ടിയ കിമിച്ച് ബയേണിന് അഞ്ചാം ഗോള്‍ സമ്മാനിച്ചു. 82ആം മിനുട്ടില്‍ ലവന്‍ഡോസ്‌കി ആറാം ഗോള്‍ നേടി. പകരക്കാരനായി ഇറങ്ങിയ കുട്ടീഞ്ഞോ 85ആം മിനുട്ടിലും 89ആം മിനുട്ടിലും ഗോള്‍ നേടി ബാഴ്‌സയുടെ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങളുടെ മേല്‍ അവസാന ആണി അടിച്ചു.
ബോള്‍ പൊസിഷനില്‍ മാത്രമാണ് ബാഴ്‌സ ബയേണിന്‍റെ മൂന്നിലെത്തിയത്. ജര്‍മൻ പട പോസ്‌റ്റിലേക്ക് തൊടുത്തുവിട്ട 14 ഷോട്ടുകള്‍ മറുപടിയായി അഞ്ചെണ്ണം മാത്രമേ കറ്റാലൻ പടയുടെ ഭാഗത്തുനിന്നുണ്ടായിരുന്നുള്ളു. മെസിയെ അനങ്ങാൻ വിടാതെ മാര്‍ക്ക് ചെയ്‌ത് കളിച്ച ബയേണിന്‍റെ എല്ലാ അടവുകളും വിജയിച്ചെന്നതാണ് സത്യം. മെസി നിഴലായി മാറിയ കളിയില്‍ ബാഴ്‌സയ്‌ക്കായി എന്തെങ്കിലും ചെയ്യാനായത് സുവാരസിന് മാത്രമാണ്. ജര്‍മൻ ലീഗിലെ അധീശത്വം ചാമ്പ്യന്‍സ് ലീഗിലും തുടരുകയാണ് ബയേണ്‍ മ്യൂണിക്ക്. ആക്രമണ ഫുട്‌ബോളിന്‍റെ ഉഗ്രരൂപം പൂണ്ടിരിക്കുന്ന ജര്‍മൻ പട ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല.