വില്ലനായും ഹാസ്യതാരമായും തമിഴ് സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടനാണ് മൊട്ട രാജേന്ദ്രൻ. രൂപം തന്നെയാണ് മറ്റ് നടന്മാരില്‍ നിന്നും രാജേന്ദ്രനെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹം അഭിനയ ജീവിതം തുടങ്ങിയ സമയത്ത് പേരിനൊപ്പം 'മൊട്ട' എന്ന വിശേഷണമില്ലായിരുന്നു. എന്നാല്‍ തലയിലും മുഖത്തിലും പുരികത്തിലും ഒരു തരി പോലും മുടി ഇല്ലാത്ത രാജേന്ദ്രന് പിന്നീട് 'മൊട്ട രാജേന്ദ്രൻ' എന്ന വിളിപ്പേര് സ്വന്തമാകുകയായിരുന്നു.
താന്‍ മൊട്ട രാജേന്ദ്രന്‍ ആയ സംഭവത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് നടനിപ്പോള്‍. 'പണ്ട് നിറയെ മുടിയുണ്ടായിരുന്നു. ഒരു മലയാള സിനിമക്ക് വേണ്ടി വയനാട്ടില്‍ പോയിരുന്നു. ചിത്രത്തില്‍ പത്തടി ഉയരത്തില്‍ നിന്നും വെള്ളത്തിലേയ്ക്ക് വീഴുന്ന രംഗമുണ്ടായിരുന്നു. എന്ത് തരം വെള്ളമാണെന്നറിയില്ല. ആ നാട്ടുകാര്‍ പറയുന്നുണ്ടായിരുന്നു, അത് മോശം വെള്ളമാണെന്ന്. കെമിക്കല്‍ ഫാക്ടറിയില്‍ നിന്ന് പുറംതള്ളുന്ന മാലിന്യമാണ് വെള്ളത്തില്‍ നിറയെയെന്നും നാട്ടുകാർ പറയുന്നുണ്ടായിരുന്നു. വലിയ നടന്‍മാര്‍ക്ക് അപ്പോള്‍ തന്നെ മേലെല്ലാം കഴുകി വൃത്തിയാക്കാന്‍ സൗകര്യമുണ്ട്. നമുക്കതില്ല. ഷൂട്ട് കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോള്‍ തലയില്‍ ചെറിയൊരു മുറിവുണ്ടായി. പിന്നീട് മുഴുവനായും ബാധിച്ചു. അത് മൊട്ട രാജേന്ദ്രന്‍ എന്ന പേരില്‍ എന്നെ കൊണ്ടെത്തിച്ചു. രാജേന്ദ്രൻ പറഞ്ഞു. മുടിയില്ലാതെ, കണ്ണാടിയില്‍ നോക്കുമ്പോള്‍ അന്നൊക്കെ വളരെ സങ്കടം തോന്നിയിട്ടുണ്ടെന്നും തലയില്‍ തുണിയെല്ലാം കെട്ടിവെച്ച് ഫൈറ്റ് സീനുകള്‍ ചെയ്യുമായിരുന്നെന്നും രാജേന്ദ്രൻ പറയുന്നു. സംവിധായകന്‍ ബാല സാറാണ് തനിക്ക് അവസരങ്ങള്‍ തന്ന് കരകയറ്റിയതെന്നും മൊട്ട രാജേന്ദ്രന്‍ പറഞ്ഞു. തമിഴ് സിനിമകള്‍ക്കൊപ്പം മലയാളത്തില്‍ താണ്ഡവം, സ്ട്രീറ്റ് ലൈറ്റ്‌സ്, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് രാജേന്ദ്രന്‍ അഭിനയിച്ചിരിക്കുന്നത്.