ന്യൂഡൽഹി: താണ്ഡവ് വെബ് സീരീസുമായി ബന്ധപ്പെട്ട് ആമസോണ്‍ ക്രിയേറ്റീവ് ഹെഡ് അപര്‍ണ പുരോഹിതിന്‍റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തനിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപർണ പുരോഹിത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇത് വളരെ പ്രാധാന്യമുള്ള ഹർജിയാണെന്നും കോടതി എത്രയും പെട്ടെന്ന് ഇത് പരിഗണിക്കണമെന്നും അപര്‍ണ പുരോഹിതിന്‍റെ അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചതിനെ തുടർന്നാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ. സുഭാഷ് റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി കേൾക്കുന്നത്.
താണ്ഡവ് സീരീസ് അണിയറപ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങളിൽ നിന്ന് സുരക്ഷ വേണമെന്ന് ജനുവരിയിൽ സുപ്രീം കോടതിയോട് അഭ്യർഥിച്ചിരുന്നെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. കൂടാതെ, ഇക്കാര്യത്തിൽ ജാമ്യം തേടാൻ ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിർദേശിച്ചു.
എന്നാൽ, കഴിഞ്ഞ മാസം 25ന് അലഹബാദ് ഹൈക്കോടതി താണ്ഡവ് അണിയറപ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നില്ല.
ഹിന്ദു ദൈവങ്ങളെ മനഃപൂർവം പരിഹസിക്കുകയും മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്‌തുവെന്ന് ആരോപിച്ചാണ് താണ്ഡവ് അണിയറപ്രവർത്തകർക്കും സീരീസ് പ്രദർശിപ്പിച്ച ഒടിടി പ്ലാറ്റ്‌ഫോം ആമസോൺ പ്രൈം വീഡിയോക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ബിഹാർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുമാണ് വെബ് സീരീസിനെതിരെ പരാതി ഉയർന്നത്. ഹിന്ദു ദൈവങ്ങളെയും യുപി പൊലീസ് ഉദ്യോഗസ്ഥരെയും അവഹേളിക്കുന്ന തരത്തിലും പ്രധാനമന്ത്രിയുടെ വേഷത്തിൽ ഒരു കഥാപാത്രത്തെ പ്രതികൂലമായും അവതരിപ്പിച്ചുവെന്നാണ് വെബ് സീരീസിനെതിരെ എഫ്ഐആറിൽ പറയുന്നത്. സെയ്ഫ് അലി ഖാൻ, ഡിംപിൾ കപാഡിയ എന്നിവരായിരുന്നു ഒമ്പത് എപ്പിസോഡുകൾ അടങ്ങിയ പൊളിറ്റിക്കൽ ത്രില്ലർ താണ്ഡവിലെ മുഖ്യതാരങ്ങൾ.