തിരുവല്ല: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇരുന്നൂറിലേറെ മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്‌ടാവും കൂട്ടാളിയും തിരുവല്ല പൊലീസിന്‍റെ പിടിയിൽ. തിരുവനന്തപുരം പോത്തൻകോട് കാരൂർകോണം ജൂബിലി ഭവനിൽ ബിജു സെബാസ്റ്റ്യൻ ( 47 ), കൂട്ടുപ്രതിയായ തിരുവല്ല കവിയൂർ ഞാൽഭാഗം ചക്കാലയിൽ കപ്യാർ ജോസ് എന്നു വിളിക്കുന്ന ജേക്കബ് ജോസ് ( 44 ) എന്നിവരാണ് ചങ്ങനാശേരി റെയിൽവേ സ്‌റ്റേഷൻ പരിസരത്തു നിന്ന് പൊലീസ് വലയിയിലായത്.
കഴിഞ്ഞ പതിനൊന്നാം തീയതി തിരുവല്ല തീപ്പിനിപ്പറമ്പിൽ പുത്തൻ പുരയ്ക്കൽ സജീവ് മാത്യുവിന്റെ വീടിന്റെ മുൻവാതിൽ തകർത്ത് അകത്തു കയറി വില പിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച ശേഷം വീട്ടിലെ കാറുമായി കടന്ന കേസിൽ തിരുവല്ല പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. തീപ്പിനിയിലെ വീട്ടില്‍ നിന്നും ലഭിച്ച ബിജു സെബാസ്റ്റ്യന്റെ വിരലടയാളമാണ് പ്രതിയെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്.
പകൽ സമയങ്ങളിൽ പച്ചക്കറികളുമായി തള്ളുവണ്ടിയിൽ കറങ്ങി നടന്ന് വീടുകൾ നോക്കി വെച്ച് രാത്രിയിൽ വാതിൽ തകർത്ത് മോഷണം നടത്തുന്നതാണ് ബിജു സെബാസ്റ്റ്യന്റെ രീതി. മോഷണം നടത്തുന്ന വീടുകളിൽ ആഹാരം പാകം ചെയ്ത് കഴിച്ച് മദ്യപിച്ച് വിശ്രമിച്ച ശേഷം വാഹനവും അതിന്റെ രേഖകളും ഉൾപ്പടെ കൈക്കലാക്കി കടക്കുന്നതാണ് ബിജുവിന്റെ പതിവ്.
കേസിലെ രണ്ടാം പ്രതിയായ ജേക്കബ് ജോസ് 25 വർഷം മുമ്പ് മോഷണ ശ്രമത്തിനിടെ തോട്ടഭാഗം കത്തോലിക്ക പള്ളി വികാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായിരുന്നു. ഈ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരവേ ബിജു സെബാസ്റ്റ്യനുമായുണ്ടായ അടുപ്പമാണ് മോഷണങ്ങളിൽ കൂട്ടാളിയാക്കാൻ ഇടയാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.