റിയാദ്: ഞായറാഴ്‌ച മുതൽ 18നും 50നും വയസിനിടയിലുള്ള വിദേശികൾക്ക് ഉംറക്കായി രാജ്യത്തെത്താൻ അനുമതി നൽകി സൗദി അറേബ്യ. ഉംറ സേവനങ്ങൾക്ക് ക്രമാനുഗതമായി നൽകുന്ന ഇളവിന്‍റെ മൂന്നാം ഘട്ടമായാണ് ഈ നീക്കം. ഹജ്ജ്, ഉംറ മന്ത്രാലയം പുറപ്പെടുവിച്ച മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും അനുസരിച്ച്, തീർഥാടകർ കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് എത്തിച്ചേരുമ്പോൾ മൂന്ന് ദിവസത്തേക്ക് ക്വാറന്‍റൈനിൽ തുടരേണ്ടതുണ്ട്. തീർഥാടകർ കൊവിഡ് നെഗറ്റീവ് ആണെന്ന് കാണിക്കുന്ന 72 മണിക്കൂർ മുമ്പ് നടത്തിയ പിസിആർ മെഡിക്കൽ ടെസ്റ്റ് സർട്ടിഫിക്കറ്റ് കരുതണം.
കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യം മാർച്ച് പകുതി മുതൽ ഉംറ തീർഥാടനവും പള്ളികളിലെ ചടങ്ങുകളും നിർത്തിവെച്ചിരുന്നു. ഇതുകൂടാതെ രാജ്യത്തേക്ക് വരുന്ന അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഞായറാഴ്‌ച വരെയുള്ള കണക്കുകൾ പ്രകാരം സൗദി അറേബ്യയിൽ ആകെ 335,997 കൊവിഡ് കേസുകളും 4,850 മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.