മോസ്‌കോ : ക്രെംലിനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള വാരാന്ത്യ ചർച്ചകൾക്കിടയിലും റഷ്യയുടെ അധിനിവേശം അപകടകരമായിരിക്കുമെന്ന ഭയം നിലനിൽക്കുന്നതിനാൽ യുക്രൈനിലേക്കുള്ള വിമാനങ്ങൾ വഴി തിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്‌ത് എയർലൈനുകൾ. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നത് വരെ യുക്രൈനിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതായി ഡച്ച് എയർലൈനായ കെഎൽഎം ശനിയാഴ്‌ച അറിയിച്ചു.
2014ൽ കിഴക്കൻ യുക്രൈനിൽ റഷ്യൻ പിന്തുണയോടെ അക്രമികൾ മലേഷ്യൻ വിമാനം വെടിവച്ച് വീഴ്‌ത്തിയിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന 298 പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 198 പേരും ഡച്ചുകാരായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ യുക്രൈൻ വ്യോമാതിർത്തിയിൽ ആക്രമണ സാധ്യത കൂടുതലാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
പോർച്ചുഗലിലെ മഡെയ്‌റയിൽ നിന്ന് കൈവിലേക്കുള്ള വിമാനം മോൾഡോവൻ തലസ്ഥാനമായ ചിസിനൗവിലേക്ക് തിരിച്ചുവിട്ടുവെന്ന് യുക്രേനിയൻ ചാർട്ടർ എയർലൈൻ സ്കൈഅപ്പ് അറിയിച്ചു. യുക്രേനിയൻ വ്യോമാതിർത്തിയിൽ വിമാനങ്ങൾ നിരോധിക്കുകയാണെന്ന് വിമാനത്തിന്റെ ഐറിഷ് ലെസർ പറഞ്ഞതിന് പിന്നാലെയാണ് നീക്കം.
കാനഡ കൈവിലെ എംബസി അടച്ചുപൂട്ടുകയും നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്തിന്‍റെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന എൽവിവിലെ താൽകാലിക ഓഫിസിലേക്ക് മാറ്റുകയും ചെയ്തതായി വിദേശകാര്യ മന്ത്രി മെലാനി ജോളി ശനിയാഴ്ച പറഞ്ഞു. മുൻ സോവിയറ്റ് രാജ്യത്ത് കാനഡയുടെ 200 സൈനികരുടെ പരിശീലന ദൗത്യത്തിന്‍റെ പ്രധാന കേന്ദ്രമായി പ്രവർത്തിച്ചിരുന്ന യുക്രേനിയൻ സൈനിക താവളമാണ് എൽവിവ്.
എന്നാൽ യുക്രൈൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചിട്ടില്ലെന്ന് പ്രസിഡൻഷ്യൽ വക്താവ് സെർഹി നൈകിഫോറോവ് വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
Also Read: 'വലിയ വില കൊടുക്കേണ്ടി വരും': യുക്രൈൻ വിഷയത്തിൽ പുടിന് ബൈഡന്‍റെ മുന്നറിയിപ്പ്
റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും തമ്മിൽ ശനിയാഴ്‌ച നടത്തിയ ഫോൺ സംഭാഷണത്തിൽ യുക്രൈനെ ആക്രമിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ജോ ബൈഡൻ താക്കീത് നൽകിയിരുന്നു. റഷ്യയുടെ യുക്രൈൻ അധിനിവേശം വ്യാപകമായ ദുരന്തങ്ങൾക്ക് കാരണമാകും.
പ്രതിസന്ധി അവസാനിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ നയതന്ത്രത്തിന് പ്രതിജ്ഞാബദ്ധരാണ്. എങ്കിലും മറ്റ് വിപരീത സാഹചര്യങ്ങൾ നേരിടാനും തയാറാണെന്ന് ബൈഡൻ പുടിനെ അറിയിച്ചു. എന്നാൽ യുദ്ധഭീഷണി കുറയ്ക്കുന്ന തരത്തിലുള്ള വികസനമൊന്നും ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ ഉണ്ടായില്ല.
ഏതാനും ദിവസങ്ങൾക്കുള്ളിൽ യുക്രൈനിന് നേരെയുള്ള റഷ്യൻ അധിനിവേശം ആരംഭിച്ചേക്കാമെന്ന് യുഎസ് ഇന്‍റലിജൻസ് സൂചിപ്പിക്കുന്നതായി ബൈഡന്‍റെ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ജെയ്‌ക് സള്ളിവൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്. റഷ്യ യുക്രൈൻ അതിർത്തിക്കടുത്ത് ഒരു ലക്ഷത്തിലധികം സൈനികരെ വിന്യസിക്കുകയും അയൽരാജ്യമായ ബെലാറസിൽ പരിശീലനത്തിനായി സൈന്യത്തെ അയക്കുകയും ചെയ്‌തു. എങ്കിലും യുക്രൈനെതിരെ ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നുവെന്ന കാര്യം ഇപ്പോഴും നിഷേധിക്കുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്നാണ് യുഎസ് ഉദ്യോഗസ്ഥർ പറയുന്നത്.
Also Read: ആക്രമണം ഏത് നിമിഷവും ഉണ്ടായേക്കാം; പൗരൻമാരോട് യുക്രൈൻ വിടാൻ നിർദേശിച്ച് അമേരിക്ക
ശീതയുദ്ധത്തിനുശേഷം റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും വലിയ സുരക്ഷ പ്രതിസന്ധിയായി യുക്രൈനിലെ റഷ്യൻ അധിനിവേശം മാറിയ നിർണായക നിമിഷത്തിലായിരുന്നു പുടിനും ബൈഡനും തമ്മിലുള്ള ഫോൺ സംഭാഷണം. യുക്രൈനിൽ നടക്കാൻ സാധ്യതയുള്ള അധിനിവേശവും അതിനെ തുടർന്നുണ്ടാകുന്ന രക്തച്ചൊരിച്ചിലുകളും തടയാൻ തങ്ങൾക്ക് ദിവസങ്ങൾ മാത്രമേയുള്ളൂവെന്നാണ് യുഎസ് ഉദ്യോഗസ്ഥർ കരുതുന്നത്.
റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യാനായി യുക്രൈനിലേക്ക് സൈന്യത്തെ അയക്കാൻ യുഎസിനും അതിന്‍റെ നാറ്റോ സഖ്യകക്ഷികൾക്കും പദ്ധതിയില്ലെങ്കിലും അധിനിവേശവും അതിന്‍റെ ഫലമായുണ്ടാകുന്ന ശിക്ഷാഉപരോധങ്ങളും റഷ്യയിൽ മാത്രം ഒതുങ്ങി നിന്നേക്കാവുന്ന ഒന്നല്ല. അത് റഷ്യയ്ക്ക് പുറത്തേക്ക് പ്രതിധ്വനിക്കുകയും ഇത് ഊർജ വിതരണത്തെയും ആഗോള വിപണികളെയും യൂറോപ്പിലെ ശക്തികളുടെ സന്തുലിതാവസ്ഥയെയും ബാധിക്കും.
റഷ്യ-യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യുക്രേനിയൻ തലസ്ഥാനത്തെ എംബസി ഒഴിയണമെന്നും യുക്രൈനിലുള്ള അമേരിക്കൻ പൗരൻമാർ ഉടൻ രാജ്യം വിടണമെന്നും വൈറ്റ് ഹൗസ് നിർദേശം നൽകിയിരുന്നു. കൂടാതെ ബ്രിട്ടനും മറ്റ് യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ അവിടം വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുക്രൈൻ പ്രസിഡന്‍റ് വൊളോഡിമർ സെലെൻസ്‌കി അധിനിവേശം സംബന്ധിച്ച ആശങ്കകളെ നിഷേധിക്കുകയും ശാന്തമായിരിക്കാൻ രാജ്യത്തുള്ളവരോട് ആവശ്യപ്പെടുകയും ചെയ്‌തു.
റഷ്യ സൈനിക നടപടിയിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്ന സമയം ഒരു പ്രധാന ചോദ്യചിഹ്നമാണ്. വരുന്ന ബുധനാഴ്‌ചയാണ് ആക്രമണത്തിന് തുടക്കമിടാൻ സാധ്യതയെന്നാണ് യുഎസ് ഉദ്യോഗസ്ഥർ കണക്കുകൂട്ടുന്നത്.
പസഫിക്കിലെ കുറിൽ ദ്വീപുകൾക്ക് സമീപമുള്ള റഷ്യൻ കടലിൽ ഒരു അമേരിക്കൻ അന്തർവാഹിനി കണ്ടെത്തിയതായുള്ള നാവികസേന നൽകിയ വിവരത്തെ തുടർന്ന് ശനിയാഴ്ച യുഎസ് എംബസിയുടെ മിലിട്ടറി അറ്റാഷെയെ പ്രതിരോധ മന്ത്രാലയം വിളിച്ചു വരുത്തിയതോടെയാണ് യുഎസ്-റഷ്യ സംഘർഷം വീണ്ടും ഉടലെടുത്തത്. മടങ്ങിപ്പോകാനുള്ള പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉത്തരവുകൾ അന്തർവാഹിനി നിരസിച്ചുവെങ്കിലും നാവികസേന സ്വീകരിച്ച ഉചിതമായ നടപടികൾക്ക് ശേഷമാണ് അന്തർവാഹിനി മടങ്ങിയതെന്ന് മന്ത്രാലയം പറഞ്ഞു.
സഖ്യകക്ഷികൾക്ക് പിന്തുണ നൽകുന്നതിനായി പോളണ്ടിലേക്ക് 3000 യുഎസ് സൈനികരെ അയയ്ക്കാൻ പെന്‍റഗൺ ഉത്തരവിട്ടിരുന്നു. റഷ്യ യുക്രൈനിന്‍റെ കിഴക്കൻ അതിർത്തികളിൽ വിന്യസിച്ചിട്ടുള്ള 100,000ലധികം ട്രൂപ്പുകൾക്ക് പുറമെ മിസൈൽ, വ്യോമ, നാവിക, പ്രത്യേക ഓപ്പറേഷൻ സേനകളെയും യുദ്ധ സമയത്തേക്കായുള്ള സാധനങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. നാവികരെ തീരത്ത് ഇറക്കാനായി ഈ ആഴ്‌ച റഷ്യ കരയിലും വെള്ളത്തിലുമുള്ള ആക്രമണങ്ങളെ ചെറുക്കാനുള്ള ആറ് കപ്പലുകളെ(amphibious assault ships) കരിങ്കടലിലേക്ക് മാറ്റിയിരുന്നു.
നാറ്റോയുടെ കിഴക്കൻ ഭാഗത്തുള്ള സഖ്യകക്ഷികളെ പിന്തുണക്കുന്നതിനായി യൂറോപ്പിലെ യുഎസ് സൈനിക സാന്നിധ്യം ബൈഡൻ ശക്തിപ്പെടുത്തി. ജർമനിയിൽ നിന്നുള്ള 1000 സൈനികരെ യുക്രൈനുമായി പോളണ്ട് പോലെ അതിർത്തി പങ്കിടുന്ന റൊമാനിയയിലേക്ക് യുഎസ് മാറ്റി.
മുൻ സോവിയറ്റ് രാജ്യങ്ങളെ നാറ്റോയിൽ നിന്ന് മാറ്റി നിർത്തണമെന്ന് റഷ്യ ആവശ്യപ്പെടുന്നു. നാറ്റോ അതിർത്തിക്കടുത്ത് ആയുധങ്ങൾ വിന്യസിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും കിഴക്കൻ യൂറോപ്പിൽ നിന്നുള്ള സഖ്യസേനയെ പിൻവലിക്കണമെന്നും റഷ്യ ആവശ്യപ്പെടുന്നു. എന്നാൽ റഷ്യയുടെ ആവശ്യങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ പാടെ നിരസിക്കുകയാണുണ്ടായത്.
യുക്രൈനിലെ ക്രെംലിൻ സൗഹൃദ നേതാവിനെ ജനകീയ പ്രക്ഷോഭം അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം 2014 മുതൽ റഷ്യയും യുക്രൈനും തമ്മിൽ കടുത്ത സംഘർഷത്തിലാണ്. ക്രിമിയൻ പെനിൻസുല പിടിച്ചടക്കുകയും 14,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ട കിഴക്കൻ യുക്രൈനിലെ വിഘടനവാദ കലാപത്തെ പിന്തുണക്കുകയും ചെയ്‌തുകൊണ്ടാണ് റഷ്യ അതിന് പ്രതികരിച്ചത്.
2015ൽ ഫ്രാൻസിന്‍റെയും ജർമനിയുടേയും നേതൃത്വത്തിൽ രണ്ട് രാജ്യങ്ങളും ചേർന്ന് ഒപ്പുവച്ച സമാധാന കരാർ യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഇരുവരും തുടർന്നുവന്ന പതിവ് ഏറ്റുമുട്ടലുകൾ രാഷ്ട്രീയ ഒത്തുതീർപ്പിലെത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തിയിരിക്കുകയാണ്.