ആംസ്റ്റര്‍ഡാം: ന്യൂസിലാന്‍റിന് പിന്നാലെ നെതർലൻഡിലും വെടിവയ്പ്. നെതര്‍ലന്‍ഡിലെ ഉത്രെക്തിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇലക്ട്രിക് ട്രെയിനിലാണ് വെടിവയ്പുണ്ടായത്. പത്തിലധികം പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. വെടിവയ്പിനെ തുടർന്ന് ട്രാം സർവീസ് താൽക്കാലികമായി നിർത്തിവച്ചു.
അക്രമിയായ ഗോക്മാന്‍ താനിസ് എന്ന 37കാരനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പ്രാദേശിക സമയം 10.45 ഓടെയാണ് മധ്യ നെതര്‍ലന്‍ഡ് നഗരമായ ഉത്രൈക്തില്‍ വെടിവയ്പുണ്ടായത്. ഇലക്ട്രിക് ട്രെയിനിലേക്ക് ഓടിക്കയറിയ യുവാവ് യാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട അക്രമിയെ മണിക്കൂറുകള്‍ക്ക് ശേഷം ഉത്രെക്തില്‍ നിന്ന് മൂന്ന് മൈല്‍ അകലെയുള്ള ഒരു കെട്ടിടത്തില്‍ നിന്ന് പൊലീസ് പിടികൂടി.
കുടുംബപ്രശ്‌നങ്ങളാണ് അക്രമിയെ വെടിവയ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാകില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ന്യൂസിലാന്‍റ്ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലിം പള്ളികളില്‍ നടന്ന വെടിവയ്പുമായി ഈ അക്രമണത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്.