ബ്രസീലിയ: ബ്രസീല്‍ വിദേശകാര്യമന്ത്രി ഏണസ്റ്റോ അറൗജോ രാജി വെച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് വാക്സിന്‍ എത്തിക്കാന്‍ കഴിയാത്തതും ക്ഷാമം നേരിട്ടതും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഈ പരാജയം സ്വമേധയാ ഏറ്റെടുത്താണ് അദ്ദേഹത്തിന്‍റെ രാജിയെന്നാണ് വാര്‍ത്തകള്‍. പ്രസിഡന്‍റ് ജെയർ ബോൾസോനാരോക്ക് അദ്ദേഹം രാജികത്ത് നല്‍കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
ബ്രസീലിലെ വാക്‌സിന്‍ സംഭരണത്തെ അറൗജോ അട്ടിമറിച്ചതായി ബ്രസീൽ പാർലമെന്‍റ് നേരത്തെ ആരോപിച്ചിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായുള്ള അടുപ്പവും ചൈനക്കെതിരായ കടുത്ത പരാമർശങ്ങളുമാണ് ആവശ്യത്തിന് വാക്‌സിൻ ലഭിക്കാത്തതിന്‍റെ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ബ്രസീൽ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ശനിയാഴ്ച മാത്രം രാജ്യത്ത് 3,650 മരണങ്ങളും 1,00,158 കൊവിഡ് ബാധകളും റിപ്പോര്‍ട്ട് ചെയ്തു. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്. കൊവിഡ് കേസുകളുടെയും മരണങ്ങളുടെയും കാര്യത്തിൽ ബ്രസീൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. യുഎസാണ് ഒന്നാം സ്ഥാനത്ത്. 12.5 ദശലക്ഷത്തിലധികം കൊവിഡ് കേസുകളും 3,12,000 ത്തിലധികം മരണങ്ങളുമാണ് യുഎസില്‍ സ്ഥിരീകരിച്ചത്.