എറണാകുളം: ഇത്തവണ മത്സരിച്ച സീറ്റുകളിലെല്ലാം വിജയ പ്രതീക്ഷയുണ്ടെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ പി.സി തോമസ്. യുഡിഎഫ് ഒറ്റക്കെട്ടായി തെരെഞ്ഞെടുപ്പിനെ നേരിട്ടു. സർവേ ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് പല മേഖലകളിലും തെരെഞ്ഞെടുപ്പ് പ്രവർത്തനം സജീവമായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പി.സി. ജോർജിന് വിജയ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസ് സ്ഥാനാർഥികൾക്ക് ട്രാക്‌ടർ ചിഹ്നം ലഭിച്ചത് ഗുണമായി. നിലവിലുള്ള ചിഹ്നം നിലനിർത്താൻ ശ്രമിക്കും.ഏറ്റുമാനൂരിൽ ലതിക സുഭാഷ് വെല്ലുവിളിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം ലതികയെ പിന്തുണച്ച കോൺഗ്രസ് പ്രവർത്തകർ നേതൃത്വത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് പിന്മാറിയിരുന്നു.
പാലായിൽ മാണി സി കാപ്പൻ വിജയിക്കും. എംഎൽഎ എന്ന നിലയിലുള്ള കാപ്പന്‍റെ പ്രവർത്തനം മികച്ചതായിരുന്നു. കെ.എം. മാണിയെ നിയമസഭയിൽ അപമാനിച്ച സിപിഎമ്മിനോട് പാലായിലെ ജനങ്ങൾക്ക് എതിർപ്പുണ്ട്. ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമർശവും എൽഡിഎഫിന് തിരിച്ചടിയായി. കേരള കോൺഗ്രസ് മത്സരിച്ച തൃക്കരിപ്പൂരിൽ ബൂത്ത് ഏജന്‍റുമാരെ സിപിഎം പ്രവർത്തകർ മർദിച്ചതിൽ പൊലീസ് വധ ശ്രമത്തിന് കേസെടുക്കണമെന്നും പി.സി.തോമസ് ആവശ്യപ്പെട്ടു.