തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി സംസ്ഥാനത്തെ ചെറുകിട സംരംഭക, സ്റ്റാർട്ടപ്പ് മേഖലകളിൽ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ സംരംഭകർക്ക് വായ്പാ പദ്ധതിയുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി എന്ന പേരിലാണ് പദ്ധതി തുടങ്ങുന്നത്. അഞ്ചുവർഷം കൊണ്ട് അയ്യായിരം ചെറുകിട, ഇടത്തരം യൂണിറ്റുകൾ തുടങ്ങാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിവർഷം 2000 സംരംഭകർക്ക് അവസരമൊരുക്കും. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിച്ചെലവിന്‍റെ 90 ശതമാനം വരെ വായ്പയായി നൽകും. പരമാവധി 50 ലക്ഷം രൂപയാണ് നൽകുക.
10 ശതമാനം പലിശ നിരക്കിലാണ് കെഎഫ്‌സി വായ്പ നൽകുക. ഇതിൽ മൂന്ന് ശതമാനം സർക്കാർ വഹിക്കും. സ്റ്റാർട്ടപ്പുകളെ അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്ന് രക്ഷപ്പെടുത്താൻ കെഎഫ്‌സി വഴി മൂന്ന് പദ്ധതികൾ കൂടി തുടങ്ങും. സ്റ്റാർട്ടപ്പ് കമ്പനികൾക്ക് പർച്ചേസ് ഓർഡർ അനുസരിച്ച് 10 കോടി രൂപ വരെ പ്രവർത്തന മൂലധന വായ്പ നൽകും. സാമൂഹ്യപ്രസക്തിയുള്ള ഉത്പന്നമോ സേവനമോ നൽകുന്ന സ്റ്റാർട്ടപ്പുകൾക്ക് ഒരു കോടി വരെ വായ്പ നൽകും. സെബി അക്രഡിറ്റേഷൻ ഉള്ള വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടിന്‍റെ പരിശോധന കഴിഞ്ഞുള്ള ഐടി കമ്പനികൾക്ക് 10 കോടി രൂപ വരെ വായ്പ നൽകും. മൂന്ന് പദ്ധതികൾക്കും രണ്ടു ശതമാനം സർക്കാർ സബ്സിഡി നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.