എറണാകുളം: പെരുമ്പാവൂർ വാരിക്കാട് കള്ള് ഷാപ്പില്‍ മധ്യവയസ്‌കനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. വാരിക്കാട് സ്വദേശി മത്തായിക്കുഞ്ഞാണ് പിടിയിലായത്. ഈ വര്‍ഷം ജനുവരിയിലാണ് ഇല്ലത്തുകുടി സ്വദേശി വിജയനെ കള്ള് ഷാപ്പിന് പിന്നിലെ പൊന്തക്കാട്ടിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഷാപ്പില്‍ വച്ച് കള്ളിനെ ചൊല്ലി വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി സിമന്‍റ് കട്ടയെടുത്ത് വിജയനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഷാപ്പിന് പിന്നിലെ കാട് പിടിച്ച സ്ഥലത്തേക്ക് മാറ്റി. പിന്നീട് പെരിയാർവാലി കനാലിൽ ഇറങ്ങി രക്തക്കറ കഴുകി വസ്ത്രം ഉപേക്ഷിച്ച് വീട്ടിലേക്ക് പോവുകയും ചെയ്തു.
പൊലീസ് നടത്തിയ തെളിവെടുപ്പിൽ മൃതദേഹത്തിൽ നിന്ന് പ്രതിയുടെ ഡി.എന്‍.എ കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കള്ള് ഷാപ്പിന് പരിസരത്ത് പോലീസ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കൊലപാതകത്തിന് മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് പെരുമ്പാവൂർ ഡി.വൈ.എസ്.പി കെ. ബിജുമോൻ പറഞ്ഞു