എറണാകുളം : പെരിയ ഇരട്ടക്കൊലക്കേസിലെ രേഖകള്‍ ലഭിക്കാത്തത് അന്വേഷണത്തിന് തടസമെന്ന് സി.ബി.ഐ എറണാകുളം സിജെഎം കോടതിയെ അറിയിച്ചു. പെരിയ കേസ് ഏറ്റെടുത്ത് സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിലരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് കേസ് ഡയറിയും അനുബന്ധ രേഖകകളും കൈമാറിയില്ല. പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. അതിനാല്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണെന്ന് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
![periya murder in high court periya murder latest news high court latest news പെരിയ കൊലപാതകം](https://etvbharatimages.akamaized.net/etvbharat/prod-images/6264083_cbi.jpg)
കഴിഞ്ഞ ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. കേസ് അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടികാണിച്ച് കൃപേഷിന്‍റെയും ശരത് ലാലിന്‍ മാതാപിതാക്കൾ നൽകിയ ഹർജിയിലായിരുന്നു നടപടി. ഹർജി പരിഗണിച്ച വേളയിൽ സർക്കാറിനെതിരെയും പൊലീസിനെതിരെയും രൂക്ഷമായ വിമർശനങ്ങളായിരുന്നു കോടതി ഉന്നയിച്ചത്. ഇതേ തുടർന്ന് അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് ഹൈക്കോടതി കേസിലെ കുറ്റപത്രം റദ്ദാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരുന്നു.
സിംഗിള്‍ ബഞ്ച് ഉത്തരവ് നിലവില്‍ ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തിട്ടില്ല. സർക്കാറിന്‍റെ അപ്പീൽ, വാദം പൂർത്തിയായി ഡിവിഷൻ ബെഞ്ച് ഉത്തരവിനായി മാറ്റിയിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ കേസ് അന്വേഷണവുമായി മുന്നോട്ട് പോകാൻ സി.ബി.ഐക്ക് നിയമപരമായ ബാധ്യതയുണ്ട്. അതിനാലാണ് കേസന്വേഷണം നടക്കാത്തിനുള്ള കാരണം സി.ബി.ഐ എറണാകുളം സിജെഎം കോടതിയെ അറിയിച്ചത്.