എറണാകുളം: സൗദിയിൽ വച്ച് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച തിരുവനന്തപുരം കരകുളം സ്വദേശി ബാബുവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. ബുധനാഴ്‌ച രാത്രി 10.30 ഓടെയാണ് റിയാദിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി 11.15 ഓടെ മകൻ എബിൻ മൃതദേഹം ഏറ്റുവാങ്ങി, തുടർന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചു.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ബാബുവിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനായത്. ലോക കേരള സഭ ഓപ്പൺ ഫോറത്തിനിടെ, ബാബുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ മകന്‍ എബിന്‍ യൂസഫലിയുടെ സഹായം തേടുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം എത്തിക്കുമെന്ന് യൂസഫലി വേദിയിൽ വച്ച് തന്നെ എബിന് ഉറപ്പുനൽകി.
സ്പോൺസറിൽ നിന്ന് മാറി മതിയായ രേഖകൾ ഇല്ലാതെ ജോലി ചെയ്യുകയായിരുന്ന ബാബുവിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നിരവധി സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നു. ഫൈനൽ എക്‌സിറ്റ് ലഭിച്ച ശേഷം ഫോറൻസിക് പരിശോധന പൂർത്തിയാക്കിയാണ് മൃതദേഹം കേരളത്തിലെത്തിച്ചത്.