കണ്ണൂര്‍ : മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. കെ.ഇ ഗംഗാധരൻ (74) അന്തരിച്ചു. ധർമടത്തെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ‌്കാരം ഇന്ന് ഉച്ചക്ക‌്ശേഷം എരുവട്ടി പന്തക്കപ്പാറയിലെ പിണറായി പഞ്ചായത്ത‌് ശ‌്‌മശാനത്തില്‍ നടക്കും. മൃതദേഹം ഒരു മണിവരെ വീട്ടിലും രണ്ടുമണി വരെ തലശേരി പഴയ സ‌്റ്റാന്‍റിലും പൊതുദർശനത്തിന‌് വയ്‌ക്കും.
തലശേരി ജില്ലാ കോടതിയിൽ പബ്ലിക‌് പ്രോസിക്യൂട്ടറായിരുന്ന കെ.ഇ ഗംഗാധരൻ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ‌് പൊതുരംഗത്ത‌് വന്നത‌്. കോടതിമാർച്ച് ഉൾപ്പെടെ നിരവധി സമരങ്ങൾക്ക‌് നേതൃത്വം നൽകി. അടിയന്തരാവസ്ഥക്കാലത്ത‌് കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടു. പ്രസിദ്ധമായ നിരവധി കേസുകളിൽ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു. സി.പി.ഐ.എം തലശേരി ടൗൺ ലോക്കൽ കമ്മിറ്റി അംഗം, ലോയേഴ‌്‌സ് യൂണിയൻ ജില്ലാ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചു.
പരേതരായ അനന്തൻ മാസ‌്റ്ററുടെയും മാധവിയുടെയും മകനാണ‌്. ഭാര്യ സുധ അഴീക്കോടൻ(സംസ്ഥാന ലൈബ്രറി കൗൺസിൽ എക‌്സിക്യൂട്ടീവംഗം, റിട്ട. ലൈബ്രേറിയൻ കണ്ണൂർ യൂനിവേഴ‌്സിറ്റി). മക്കൾ രാഗിത്ത‌്, നിലോഷ.