ആലപ്പുഴ: രാഷ്ട്രീയാന്ധത മനസ്സിൽ വച്ചുകൊണ്ട് എന്തിനേയും എതിർക്കുക എന്ന നയം സമുദായത്തിനും അതോടൊപ്പം തന്നെ മറ്റുള്ളവർക്കും അഭികാമ്യമല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗത്തിന്റെ 113-മത് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലും വയനാട്ടിലും ബിജെപി ശ്രദ്ധ കൊടുക്കാതിരുന്നത് അവിടെ മത്സരിച്ചവരോടുള്ള അവഗണനയാണ്. നഗ്നമായ വര്‍ഗീയതയാണ്. ഇതിനെതിരെ പോരാടണം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ താൻ സ്വീകരിച്ച നിലപാടുമൂലം ഒരുപാട് ആളുകൾ തന്നെ ക്രൂശിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയ സുപ്രീം കോടതി വിധി നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
പുന്നപ്ര-വയലാർ സമരത്തിൽ വാരിക്കുന്തവുമേന്തി പട്ടാളത്തിന്റെ തോക്കിനു മുന്നിലെത്തിയവരിൽ 90 ശതമാനവും ഈഴവരായിരുന്നു. ആ സമരത്തിൽ പങ്കെടുത്ത് മരിച്ചവരിൽ ഭൂരിപക്ഷവും ഈഴവ സമുദായങ്ങൾ തന്നെയായിരുന്നു. ഈ ഗതി സമുദായങ്ങൾക്ക് ശബരിമല വിഷയത്തിലും സംഭവിക്കാതിരിക്കാനാണ് താൻ അങ്ങനെ പറഞ്ഞത്. ശബരിമല വിഷയത്തിൽ ബലിയാടുകൾ ആവുന്നത് ഈഴവരായിരിക്കുമെന്ന് അറിയാവുന്നതു കൊണ്ടാണ് സമരമുഖത്തേക്ക് ഈഴവർ പോകരുത് എന്ന് പറഞ്ഞതെന്നും വെള്ളാപ്പള്ളി. മഹാഭൂരിപക്ഷം വരുന്ന പിന്നോക്ക ജനവിഭാഗങ്ങൾക്ക് അധികാരകേന്ദ്രങ്ങളിൽ അർഹതപ്പെട്ട പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പുവരുത്താനുള്ള സാമുദായിക സംവരണത്തെ ഇല്ലാതാക്കുന്ന സാമ്പത്തിക സംഭരണ മാനദണ്ഡം നടപ്പാക്കാനുള്ള കേന്ദ്ര - സംസ്ഥാന സർക്കാരിന്‍റെ നീക്കം പിൻവലിക്കണമെന്നും കേരളത്തിലെ ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിൽ മേൽശാന്തി നിയമനത്തിന് മലയാളി ബ്രാഹ്മണരായിരിക്കണമെന്ന നിബന്ധന ഇന്ത്യൻ ഭരണഘടനയുടേയും സുപ്രീം കോടതി വിധിയുടേയും ലംഘനമാണെന്നും പൂജാവിധികള്‍ പഠിച്ച എല്ലാ ഹിന്ദുക്കൾക്കും സാമുദായിക വ്യത്യാസമില്ലാതെ പൂജ നടത്താൻ കഴിയുന്ന ചട്ടം നടപ്പിലാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.