ചെന്നൈ: തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തുടങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ രുചി അനുഭവിച്ച് തുടങ്ങിയിട്ടില്ല.
16ാമത് നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ സർക്കാർ ഉദ്യോഗസ്ഥരായ കരൂർ ജില്ലയിലെ അരവകുറിച്ചിയിൽ നിന്നും മത്സരിച്ച കെ അണ്ണാമലൈ, ചെന്നൈ വേലച്ചേരിയിൽ നിന്ന് മത്സരിച്ച സന്തോഷ് ബാബു എന്നിവർക്കും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എഐഎഡിഎംകെ- ബിജെപി സഖ്യത്തിൽ മത്സരിച്ചെങ്കിലും അണ്ണാമലൈക്ക് 24816 വോട്ടുകൾക്ക് പരാജയപ്പെടേണ്ടി വന്നു.
തമിഴ്‌നാട് ഇൻഫർമേഷൻ ആന്‍റ് ടെക്‌നോളജി സെക്രട്ടറിയായfരുന്ന, ഭാരത് നെറ്റ് പോലുള്ള നിരവധി ഐടി പദ്ധതികൾക്ക് പിന്നിൽ പ്രവർത്തിച്ച മക്കൾ നീതി മയ്യം സ്ഥാനാർഥി സന്തോഷ് ബാബുവിന് നേടാനായത് 23,072 വോട്ടുകൾ മാത്രം. എന്നിരുന്നാലും 2019ലെ പാർലമെന്‍ററി തെരഞ്ഞെടുപ്പിനേക്കാളും മികച്ച പ്രകടനം കാഴ്ച വക്കുവാനും നഗരങ്ങളിൽ കൂടുതൽ ശക്തി ആർജിക്കാനും കഴിഞ്ഞു.
രാഷ്ട്രീയം ഭരണത്തിൽ മാത്രം ഉൾപ്പെടുന്ന ഒന്നല്ലെന്നും രാഷ്ട്രീയത്തിലേക്ക് വരുന്ന ഉദ്യോഗസ്ഥർ അവരുടെ ഭരണപരമായ കഴിവുകളും വിവേകവും അടിസ്ഥാനമാക്കി അഴിമതി രഹിത ഭരണം ഉറപ്പാക്കാനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കുന്നുവെന്നും ഭരണം പൂർണമായും രാഷ്ട്രീയത്തെ ഉൾക്കൊള്ളുന്നില്ല എന്നതാണ് അടിസ്ഥാന യാഥാർഥ്യമെന്നും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തിളങ്ങാൻ കഴിയാത്തത് എന്തുകൊണ്ടെന്ന് വിശദീകരിച്ച എഴുത്തുകാരനും ഗവേഷകനുമായ ആഴി സെന്തിൽനാഥൻ പറഞ്ഞു.
ശുദ്ധമായ ഭരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് നഗര-ഗ്രാമീണ വിഭജനത്തെയും ജാതി വേർതിരിവുകളേയും സാമ്പത്തിക, വിദ്യാഭ്യാസ അസമത്വങ്ങളേയും കുറിച്ച് സംസാരിക്കാൻ കഴിയില്ലെന്നും വലിയ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നത്തിൽ മത്സരിക്കുകയാണെങ്കിൽ അവർക്ക് വിജയിക്കാമെന്നും അല്ലാത്തപക്ഷം വിജയസാധ്യത വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.