ചിക്കമംഗളൂരു: ആരാധനാലയങ്ങളിലെ ഉച്ചഭാഷണികള്‍ നിയന്ത്രിക്കാൻ കര്‍ണാടക. ചിക്കമംഗളൂരു മുന്‍സിപ്പല്‍ കൗണ്‍സില്‍ ക്ഷേത്രങ്ങളോടും മസ്ജിദുകളോടും ചര്‍ച്ചുകളോടും ഉച്ചഭാഷണി ഉയോഗിക്കാനുള്ള അനുമതി രേഖ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ശബ്ദമലിനീകരണം തടയുന്നതിനാണ് നടപടിയെന്നാണ് പ്രാദേശിക ഭരണകൂടത്തിന്‍റെ വാദം.
പുതിയ തീരുമാനം എല്ലാ വാര്‍ഡുകള്‍ക്കും ബാധകമായിരിക്കുമെന്നും മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് അറിയിച്ചു. ലഭിച്ച രേഖകള്‍ പരിശോധിച്ച ശേഷമാകും നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയില്‍ അനധികൃതമായി എന്തെങ്കിലും കണ്ടെത്തിയാല്‍ അവ നീക്കം ചെയ്യുമെന്നും വരസിദ്ധി വേണുഗോപാല്‍ വ്യക്‌തമാക്കി.
Also read: നേപ്പാൾ പ്രധാനമന്ത്രി വാരണസി സന്ദർശിക്കും
ശബ്‌ദമലിനീകരണത്തിനെതിരെ നിരവധി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ നടപടി. അനുമതിയില്ലാതെയാണ് പല സ്ഥലങ്ങളിലും ഉച്ചഭാഷണികള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് പ്രസിഡന്‍റ് വരസിദ്ധി വേണുഗോപാല്‍ പറഞ്ഞു. അനുമതിയോടെ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷണികള്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.