അമൃത്‌സർ: അമൃത്‌സറിൽ ശിവസേന ഹിന്ദുസ്ഥാൻ നേതാവ് സുധീർ സുരിയെ വെടിവെച്ചുകൊന്നു. നഗരത്തിലെ ഗോപാൽ മന്ദിർ ക്ഷേത്രത്തിന് പുറത്താണ് സുധീർ സുരിയ്ക്ക് നേരെ ആക്രമണം നടന്നത്. ക്ഷേത്രപരിസരത്ത് ചവറ്റുകുട്ടയിൽ തകർന്ന വിഗ്രഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ശിവസേന ഹിന്ദുസ്ഥാൻ നേതാക്കൾ ക്ഷേത്ര ഭരണസമിതിയ്‌ക്കെതിരെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
വെടിയേറ്റത് പ്രതിഷേധത്തിനിടെ: പ്രതിഷേധത്തിനിടെ അജ്ഞാതർ സുരിയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സുരിയുടെ അനുയായികളിൽ ചിലർ തോക്കുമായി നഗരത്തിൽ അക്രമം അഴിച്ചുവിട്ടു. ശിവസേന ഹിന്ദുസ്ഥാൻ പ്രവർത്തകർ കാറുകളുടെ ചില്ലുകൾ എറിഞ്ഞു തകർക്കുകയും പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പ്രവർത്തകർ കടകമ്പോളങ്ങൾ അടപ്പിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്‌തുവെന്നും ഇയാളിൽ നിന്നും സുധീറിനെ വെടിവയ്ക്കാൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തുവെന്നും അമൃത്‌സർ പൊലീസ് കമ്മിഷണർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഈ വർഷം ജൂലൈയിൽ ഒരു സമുദായത്തിനെതിരെ അധിക്ഷേപകരമായ പദങ്ങൾ ഉപയോഗിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും സുരി അറസ്റ്റിലായിരുന്നു. അനുയായികൾക്കൊപ്പം ചേർന്ന് പ്രത്യേക സമുദായത്തിനെതിരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സുരി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.