ന്യൂഡൽഹി: ഇതര സംസ്ഥാന തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്രം പണം നിക്ഷേപിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. "കുടിയേറ്റ തൊഴിലാളികൾ വീണ്ടും കുടിയേറുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കേണ്ടത് കേന്ദ്ര സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്", അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കൊറോണ വ്യാപനത്തിന് പൊതുജനങ്ങളെ കുറ്റപ്പെടുത്തുന്ന ഒരു സർക്കാർ അത്തരമൊരു പൊതുക്ഷേമ നടപടി സ്വീകരിക്കുമോ", എന്നും കോൺഗ്രസ് നേതാവ് ചോദ്യം ചെയ്തു. ഡൽഹിയിൽ കൊവിഡ് രൂക്ഷമായതിനെതുടർന്ന് അടിയന്തരമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ നൂറോളം ഇതര സംസ്ഥാന തൊഴിലാളികളാണ് ജന്മനാടുകളിലേക്ക് മടങ്ങാനായി ആനന്ദ് വിഹാർ ബസ് ടെർമിനലിൽ തടിച്ചുകൂടിയത്. ഇതേതുടർന്ന് ദേശീയ തലസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
കഴിഞ്ഞ വർഷം രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ തൊഴിലാളികൾ സൈക്കിളിലും കാൽനടയായുമായിരുന്നു സ്വന്തം സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെട്ടത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.73 ലക്ഷം പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഡൽഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി.