ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് സൃഷ്‌ടിക്കുന്നത് ഗുരുതര പ്രശ്‌നങ്ങളെന്ന് വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡീപ്പ്ഫേക്കിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ ഉപയോഗിക്കുന്നത് പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ഇതിനെക്കുറിച്ച് മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബിജെപി ദേശീയ ആസ്ഥാനത്ത് ദീപാവലി മിലൻ പരിപാടിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഡീപ്പ്‌ഫേക്കിലെ ആശങ്ക പങ്കുവച്ചത്.
ഡീപ്‌ഫേക്ക് സൃഷ്‌ടിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നത് പ്രശ്‌നമായി തീര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങളെ ബോധവത്കരിക്കാൻ ഞാൻ മാധ്യമങ്ങളോട് അഭ്യർഥിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചലച്ചിത്ര താരങ്ങളായ രശ്‌മിക മന്ദാന, കജോള്‍, കത്രീന കൈഫ് ഉള്‍പ്പെടെയുള്ളവരുടെ ഡീപ്പ്‌ഫേക്ക് വീഡിയോകള്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണമെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം ഉത്തരേന്ത്യയിലെ പ്രധാന ഉത്സവങ്ങളിലൊന്നായ ഛത്ത് പൂജയെക്കുറിച്ച് പ്രതികരിക്കാനും അദ്ദേഹം മറന്നില്ല. നാലുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം, ദേശീയതലത്തിലെ ഉത്സവമായി മാറിയെന്നും ഇത് വളരെ സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: രശ്‌മിക, കത്രീന... അടുത്തത് നമ്മളോ? ഭീതി ജനിപ്പിക്കുന്ന ഡീപ്ഫേക്ക് സാങ്കേതികവിദ്യ
തെന്നിന്ത്യൻ നടി രശ്‌മിക മന്ദാനയുടേതെന്ന പേരിൽ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളിലാകെ പ്രചരിച്ചതോടെയാണ് ഡീപ്പ്ഫേക്ക് വാർത്തകളില്‍ നിറയുന്നത്. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമിച്ച നടിയുടെ മോർഫ് ചെയ്‌ത വീഡിയോയാണ് ഇന്‍റർനെറ്റിൽ വൈറലായത്. സംഭവം വിവാദമായതോടെ ശക്തമായ നിയമ നടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ളവരും രംഗത്തെത്തിയിരുന്നു.
രശ്‌മിക മന്ദാന ലിഫ്റ്റിൽ കയറുന്ന തരത്തിലുള്ള വീഡിയോയാണ് വിവാദമായത്. വീഡിയോ വൈറലായതിന് പിന്നാലെ ഇത് കൃത്രിമമായി നിർമിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. ഡീപ്ഫേക്കാണെന്ന് കണ്ടെത്തിയതോടെ പ്രമുഖ അഭിനേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, ജേണലിസ്റ്റുകൾ അടക്കമുള്ളവരിൽ നിന്ന് നടപടിയെടുക്കാനുള്ള ആഹ്വാനവുമുണ്ടായി.
ഇത് പങ്കിടുന്നതിലും ഓൺലൈനിൽ പ്രചരിക്കുന്ന എന്‍റെ ഡീപ്ഫേക്ക് വീഡിയോയെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതിലും എനിക്ക് അതിയായ വേദന തോന്നുന്നു. സത്യസന്ധമായി പറയുകയാണെങ്കിൽ ഇതുപോലൊരു കാര്യം അങ്ങേയറ്റം ഭയാനകമാണ്. എനിക്ക് മാത്രമല്ല, സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നതിനാൽ ഇന്ന് വളരെയധികം പ്രശ്‌നങ്ങൾക്ക് ഇരയാകുന്ന നമ്മളിൽ ഓരോരുത്തർക്കും ഈ സംഭവം ഭയം ഉളവാക്കുന്നതാണെന്നും രശ്‌മിക തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിക്കുകയും ചെയ്‌തിരുന്നു.
Also Read: ഇത് ആര്‍ക്കും സംഭവിക്കരുതെന്ന് വിജയ് ദേവരകൊണ്ട; പൂര്‍ണമായും യോജിക്കുന്നുവെന്ന് രശ്‌മിക