നീലഗിരി: ഇംഗ്ലണ്ട് രാജാവിന്‍റെയും രാജ്ഞിയുടെയും പരമോന്നത ബഹുമതിയായ 'മാർക്ക് ഷാൻഡ് അവാർഡ്' നീലഗിരി ജില്ലയിൽ നിന്നുള്ള ബേട്ട കുറുമ്പ സമുദായത്തിൽപ്പെട്ട യുവാക്കൾക്ക്. രമേഷ് മാരൻ (32), വിഷ്‌ണു വരദൻ (29) എന്നിവരെയാണ് ഇംഗ്ലണ്ട് രാജാവും രാജ്ഞിയും അവാർഡ് നൽകി ആദരിച്ചത്. ലന്താന കാമറ (ഒരു തരം അധിനിവേശ സസ്യം) എന്ന ചെടി കൊണ്ട് ആനകളുടെ രൂപങ്ങൾ നിർമിച്ചതിനാണ് യുവാക്കൾ അവാർഡിന് അർഹരായത്.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കടുവ സങ്കേതമാണ് നീലഗിരി ജില്ലയിലെ മുതുമല ടൈഗർ റിസർവ്. ഈ കടുവ സങ്കേതത്തിൽ, വർധിച്ചുവരുന്ന ലന്താന കാമറ (വെർബെന കുടുംബത്തിലെ ഒരു പൂച്ചെടി) കാരണം വന്യമൃഗങ്ങൾക്ക് ഭക്ഷണത്തിന് ക്ഷാമമുണ്ട്. പുല്ലുൾപ്പെടെയുള്ള ഒരു സസ്യവും അതിനടിയിൽ വളരാനാകാത്ത വിധം ഈ ചെടികൾ പടർന്ന് പന്തലിച്ചു വളരുന്നു. അതിനാൽ, സസ്യഭുക്കുകൾക്ക് ഭക്ഷണം തേടി ഏറെ സഞ്ചരിക്കേണ്ട അവസ്ഥയുണ്ട്.
ഇതേത്തുടർന്ന് ഈ ചെടികളെ നശിപ്പിക്കാൻ വനംവകുപ്പ് വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ പ്രദേശത്തെ ബേട്ട കുറുമ്പയിലെ ആദിവാസികൾക്ക് സ്വകാര്യ സ്ഥാപനം മുഖേന ലാന്തന കാമറ ചെടികൾ ഉപയോഗിച്ച് വിവിധ വീട്ടുപകരണങ്ങൾ നിർമിക്കുന്നതിൽ പരിശീലനം നൽകിയത്.
അതിനുശേഷം, ആ ചെടികൾ കൊണ്ട് നിർമിച്ച ബെഞ്ചുകൾ, ടീപ്പോയ്, കസേരകൾ എന്നിവ ഉണ്ടാക്കി. പിന്നീട് ആനകളുടെ രൂപം എങ്ങനെ നിർമിക്കാമെന്നും ആളുകളെ പഠിപ്പിച്ചു. ഇങ്ങനെ ഉണ്ടാക്കിയ ആനകളുടെ രൂപം അന്താരാഷ്ട്ര തലത്തിൽ പ്രശസ്‌തമായി. അങ്ങനെയാണ് യുവാക്കൾ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടത്.
പരിസ്ഥിതിയൽ നിന്ന് അധിനിവേശ ജീവികളെ നീക്കം ചെയ്യുന്നതിനൊപ്പം ഇത് വനത്തെ ആശ്രയിച്ച് ജീവിക്കുന്ന സമൂഹങ്ങൾക്ക് ഉപജീവനമാർഗം നൽകുകയും ചെയ്യുന്നു. ഇത് കൂടാതെ, മനുഷ്യ-വന്യജീവി സഹവർത്തിത്വം വളർത്തുന്നു. യുകെ ചാരിറ്റി എലിഫന്‍റ് ഫാമിലിയുമായി സഹകരിച്ച് ഇന്ത്യയിലെ റിയൽ എലിഫന്‍റ് കലക്‌ടീവാണ് 'ലന്താന ആനകളുടെ' മാതൃകകൾ നിർമിച്ചത്.
![Nilgiris two tribal got Englands Mark Shand award Mark Shand award From UK King and Queen Mark Shand award Mark Shand award Nilgiri youth Nilgiris two tribal Mark Shand award lantana camara latana elephants elephants മാർക്ക് ഷണ്ട് അവാർഡ് നീലഗിരി നീലഗിരി ഗോത്രവർഗത്തിലെ യുവാക്കൾക്ക് അവാർഡ് ലന്താന കാമറ ലന്താന കാമറ ആനകൾ ആനകൾ അവാർഡ് നീലഗിരി യുവാക്കൾക്ക് ഇംഗ്ലണ്ട് അവാഡ് ആന ഇംഗ്ലണ്ട് ഇംഗ്ലണ്ട് അവാർഡ്](https://etvbharatimages.akamaized.net/etvbharat/prod-images/30-06-2023/mark-shand-award_3006newsroom_1688097116_873.jpg)
തമിഴ്‌നാട്, കേരളം, കർണാടക എന്നിവിടങ്ങളിലെ 120-ഓളം തദ്ദേശീയർ ലന്താന ആനകളും മറ്റ് കരകൗശല വസ്‌തുക്കളും നിർമിക്കുന്നതിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടാതെ ഈ പദ്ധതിയിൽ പ്രവർത്തിച്ചുകൊണ്ട് കഴിഞ്ഞ 5 വർഷത്തിനിടെ 3.5 കോടിയിലധികം വരുമാനം നേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 2021-ൽ സെൻട്രൽ ലണ്ടൻ പാർക്കുകളിൽ ലന്താന ആനകളെ പ്രദർശിപ്പിക്കുകയും അവ ലേലം ചെയ്യുകയും ചെയ്‌തിരുന്നു. മനുഷ്യ-വന്യജീവി സഹവർത്തിത്വത്തിനായി ഫണ്ട് ശേഖരിക്കുന്നതിനായാണ് ഇവ ലേലം ചെയ്‌തത്.
തമിഴ്‌നാട്, കേരളം, കർണാടക എന്നിവിടങ്ങളിലെ വനങ്ങളുടെ ജൈവവൈവിധ്യത്തെ നശിപ്പിക്കുകയും വന്യമൃഗങ്ങളുടെ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യുന്ന അധിനിവേശ സസ്യമാണ് ലന്താന. ഇത് മനുഷ്യ-മൃഗ സംഘർഷങ്ങൾക്ക് ഒരു പ്രധാന കാരണമായി മാറുന്നു. ഈ ബഹുമുഖ പദ്ധതിയിലൂടെ ലന്താനയെ വനങ്ങളിൽ നിന്ന് നീക്കം ചെയ്യാനും തദ്ദേശവാസികൾക്ക് ഉപജീവനമാർഗം നൽകാനും മനുഷ്യ-വന്യജീവി സഹവർത്തിത്വത്തിന് സഹായകമാകുകയും ചെയ്യുന്നു.