ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ തീവ്രവാദ ആക്രമണങ്ങൾ നടത്താൻ ഗൂഡാലോചന നടത്തിയ പാകിസ്ഥാന്‍ ലഷ്കർ ഭീകരന് പ്രത്യേക എൻഐഎ കോടതി പത്ത് വർഷം കഠിന തടവും പിഴയും വിധിച്ചു.
ബഹാദുർ അലി എന്ന പാക് ഭീകരനെയാണ് ബുധനാഴ്ച എൻഐഎ കോടതി ഐപിസി, യുഎപിഎ എന്നീ വിവിധ വകുപ്പുകൾ ചുമത്തി ശിക്ഷിച്ചത്. അലിയുടെ ഒപ്പമുണ്ടായിരുന്ന അബു സാദ്, അബു ദർദ എന്നീ ഭീകരർ അനധികൃതമായി ജമ്മു കശ്മീരിലേക്ക് വന്നെന്നും ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങൾ നടപ്പിലാക്കുന്നതിനായി പദ്ധതിയിട്ടിരുന്നതായും എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
കുപ്‌വാരയിൽ നിന്നും പിടിയിലായ അലിയുടെ കൈവശം നിരവധി ആയുധങ്ങളാണ് പിടിച്ചെടുത്തത്. അന്വേഷണത്തിൽ വിവിധ എൽഇടി പരിശീലന ക്യാമ്പുകൾ, ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള തീവ്രവാദികൾക്ക് പരിശീലനം, ജിഹാദിനായി പുതുതായി റിക്രൂട്ട് ചെയ്ത കേഡർമാരെ പ്രചോദിപ്പിക്കുന്നതിനുള്ള മോഡസ് ഓപ്പറേഷൻ എന്നിവ സംബന്ധിച്ച നിരവധി കാര്യങ്ങൾ അലി വെളിപ്പെടുത്തിയതായി എൻഐഎ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
2017ൽ കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാൻ തീവ്രവാദികളായ സാദും ദർദയും കൊല്ലപ്പെട്ടിരുന്നു.